Saturday, March 21, 2009

*കൊറിയയിലെ അമ്മമ്മേ...

(2007-ല്‍ പ്രമാദം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്)
കാക്കയില്ലാത്ത നാട്ടിലെ
ഓരോ ഫ്ലാറ്റിന്റെ മുന്നില്‍നിന്നും
എച്ചിലുകള്‍ എടുത്തുകൊണ്ടുപോകാന്‍
എല്ലാ ദിവസവും പുലര്‍ച്ചെ
ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...

എനിക്കുമുണ്ടൊരമ്മമ്മ.

ധാന്വന്തരംകുഴമ്പുതേച്ചുകൊടുത്ത്
ഇളംചൂടുവെള്ളത്തില്‍ക്കുളിപ്പിച്ച്
വെള്ളവസ്ത്രം ധരിപ്പിച്ച്
‘അനങ്ങിപ്പോകരുത് ’ എന്ന്
ചാരുകസേരയിലിരുത്തും അമ്മ.
ഇക്കൊല്ലം നമ്പ്യാര്‍മാവ് പൂത്തോ,
ആലേലെ ചാണമെല്ലാം വാരിയോ,
അപ്പറത്തെ ബാലന്റെ ഓള് പെറ്റോ,
അമ്പലക്കൊളത്തില്‍ വെള്ളമുണ്ടോ,
എന്നൊക്കെ നോക്കാമെന്നു വിചാരിച്ച്
മുറ്റത്തേക്കിറങ്ങിയാല്‍
ഞാന്‍,അച്ഛന് സിഗ്നല്‍ കൊടുക്കും.
‘വയസ്സാംകാലത്ത് ഏവിടേക്കാ എഴുന്നള്ളത്ത്?’ എന്ന്
കണ്ണുരുട്ടി
ഉന്തിയുന്തിക്കൊണ്ടു വന്ന്
കസേരയില്‍ത്തന്നെ ഇരുത്തും അച്ഛന്‍.

ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...
--------------------------------------------------------
*കൊറിയയില്‍ പ്രായമായവരാണ് വീടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. വ്യായാമമോ സേവനമോ ഒക്കെ ആയി പ്രായമായവര്‍ മിക്കവരും പുലര്‍ച്ചെ തന്നെ കൈവണ്ടിയുമായി ഇറങ്ങും.വീടുകള്‍ക്കു മുന്നില്‍ പ്രത്യേകം സഞ്ചികളിലാക്കി വെച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടുപോകും.

ഓണ്‍ലൈന്‍ കവിതാപുരസ്കാരം

പ്രിയരേ,
യുനെസ്കോ ആഹ്വാനം ചെയ്ത ലോക കവിതാ ദിനമായിരുന്നു മാര്‍ച്ച് 21 എന്നറയാമല്ലോ?
കവിതാസംബന്ധമായ വായനയെയും എഴുത്തിനെയും പഠനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും
പ്രോല്‍സാഹിപ്പിക്കുക എന്നുള്ളതാണ് ഈ ദിനത്തിന്റെ പ്രത്യേകത!

ഇത്തരമൊരു കാവ്യസുദിനത്തില്‍ പ്രവാസകവിതാപ്രവര്‍ത്തകര്‍
'ഓണ്‍ലൈന്‍ കവിതാപുരസ്കാരം' നല്‍കുവാന്‍ തീരുമാനിച്ച വിവരം
സസന്തോഷം അറിയിക്കട്ടെ,

ബ്ലോഗുകളിലോ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, പ്രസിദ്ധീകരിച്ചതോ
അല്ലാത്തതോ ആയ കവിതകള്‍, മലയാളം യൂണിക്കോഡ് ഫോണ്ടില്‍
ടൈപ് ചെയ്ത് ആണ് അയക്കേണ്ടത്!
പ്രാഥമിക തിരഞ്ഞെടുപ്പില്‍ നിന്ന് സ്വീകരിച്ച പതിനഞ്ച് രചനകളെ
വോട്ടിംഗിനായ് 'പ്രവാസകവിതകള്‍' എന്ന ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുകയും
അതോടൊപ്പം പ്രശസ്ത കവികളടങ്ങുന്ന ഒരു ജഡ്ജിംഗ് കമ്മറ്റിയെ
ഏല്പ്പിക്കുകയും ചെയ്യും.
വോട്ടിംഗില്‍ നിന്നും ജഡ്ജിംഗ് പാനലില്‍നിന്നും കിട്ടിയ മികച്ച
റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ 2008-2009 വര്‍ഷത്തെ മികച്ച അഞ്ച് കവിതകള്‍
തിരഞ്ഞെടുക്കുന്നു.....

നിങ്ങളുടെ സൃഷ്ടികളോ, നിങ്ങള്‍ക്ക് താല്പ്പര്യമുള്ള മറ്റു സൃഷ്ടികളോ അയയ്ക്കാവുന്നതാണ്,
തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കവികള്‍ക്ക് യു.എ.യിലെ ബ്ലോഗര്‍മാര്‍ നല്‍കുന്ന
ആകര്‍ഷകമായ സമ്മാനങ്ങളും പുസ്തകപ്പാക്കറ്റുകളും പുരസ്ക്കാരമായി നല്‍കുന്നതാണ്...
യൂണിക്കോഡില്‍ ടൈപ്പ് ചെയ്തതോ, ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണെങ്കില്‍
പോസ്റ്റ് ലിങ്കോ അയച്ചാല്‍ മതിയാകും.......

രചനകള്‍ അയയ്ക്കേണ്ട വിലാസം : dubaiblogers@gmail.com
അയയ്ക്കേണ്ട അവസാന തിയ്യതി : April 15, 2009

Friday, March 20, 2009

ഒരു എന്‍. ആര്‍. ഐ. കൊളാഷ്

(2003 ജൂലായില്‍ മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ച
ഒരു പഴയ കവിത! മണല്‍ക്കിനാവില്‍ നിന്നും...)

ആശ്രയങ്ങളുടെ ആട്ടിന്‍‍പറ്റങ്ങളും
അദ്ധ്വാനത്തിന്റെ ഇളം തളിരുകളും
ജൈവ ചാക്രികത്തില്‍
സമരസപ്പെടാതാകുമ്പോള്‍
ഒരു പ്രവാസി ജനിക്കുന്നു, അല്ലാതെയും...

പിന്നെ,
നാട് ഒരു ഞാറ്റുപാട്ടുപോലെ
കട്ട വിണ്ട വയലുകള്‍ക്കിടയിലേയ്ക്ക്
അമര്‍ന്ന് അമര്‍ന്ന്...

പ്രവാസിയുടെ മുറി,
മണലുകളില്‍ നനവു തേടുന്ന
മണ്ണിരകളുടെ മണല്‍‌പ്പുറ്റുകള്‍,
പാതിയടഞ്ഞ അടരുകളിള്‍
‍അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍,
കാലഗണിതങ്ങളുടെ കട്ടില്‍‌പ്പുറങ്ങളിള്‍
‍പുതച്ചുറങ്ങുന്നതു വെറും സെല്ലുലാര്‍ സ്വപ്‌നങ്ങള്‍.

സ്വപ്‌നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്,
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്...,

ഉണരുമ്പോള്‍ ‍സ്റ്റാമ്പ് പതിപ്പിച്ച വാറോലകള്‍കത്തിച്ച്
തീ കായാം
പിന്നെ ഒരു കളിത്തോണിയുണ്ടാക്കി
ആഗ്രഹങ്ങളുടെ കടല്‍ കടത്താം
ഇടവേളകളുടെ വാല്‍ക്കണ്ണാടിയിലൂടെ
നോക്കുമ്പോള്‍,
അതൊരു പൂത്തുലഞ്ഞ നാട്ടുപെണ്ണ്,
നാട്ടിനൊരു കൊയ്ത്തുപാട്ടിന്റെ ഈണം,
മയക്കിയ മണ്‍ചട്ടിയുടെ ഗന്ധം.

ഒടുവിലൊരു നാള്‍ കയത്തില്‍ നിന്ന്
കാലത്തിലേയ്ക്ക് നിനച്ചൊരു
യാത്രാന്ദ്യത്തില്‍ കണ്ട പകര്‍ന്നാട്ടം,

വീട് :
തരംഗ സ്വീകരണികളുടെ
ആകെത്തുക,
അച്ചന്‍ :
മരുന്നുപുരട്ടിയ ഒരു ചാരുകസേര,
മൈക്രോവേവ് തരംഗ വാഹകയായമ്മ,
റിമോട്‌കണ്‍ട്രോളിലൊരുസീല്‍ക്കാരമായനിയന്‍,
ഒരു ഡയല്‍‌ടോണിലലിഞ്ഞലിഞ്ഞരുമയാമനിയത്തി.

എന്റെ പുഴ,
വരിയുടഞ്ഞ കിളവന്‍ കാളയെപ്പോലെ
നിസ്സം‌ഗനായയവെട്ടിക്കിടക്കുന്നു.
കാട് :
ചിറക് വെട്ടിയ, കരിമ്പോല തിന്നാത്ത
ഒരു നരച്ച ചീട്ടു തത്ത,
ചുണ്‍ടുകളില്‍ പുകയിലക്കറ
നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു....
വീണ്ടും.......

Wednesday, March 18, 2009

അകന്നുപോയവര്‍

അമ്മ തന്ന ചായപ്പെന്‍സിലെടുത്താണ്
ബാല്യം നിന്നെ കുത്തിവരച്ചിട്ടിരുന്നത്.

യാതനകളിലെന്നെ തനിച്ചാക്കിയകലുമ്പോള്‍
ചൊരിയാന്‍ മറന്ന
വാത്സല്യമെനിക്കേകിയ
നെരിപ്പോടുതിര്‍ത്തത്
ആദ്യകൂടിക്കാഴ്ചയവ്യക്തമാക്കി
നിന്റെ കണ്ണുകളെ
നീറ്റിനിറച്ചവെറുപ്പിന്റെ പുക.

പിടിച്ചുനടത്താന്‍
നിന്‍ വിരലുകളില്ലാതെ
ശാപങ്ങളില്‍
തട്ടിയിടറിവീണബാല്യം
കനലായ് കരുതിയ സ്നേഹം
ഉരുകിയൊലിച്ചപ്പോളും
നിന്നെപൊള്ളിച്ചത്
കാത്തുവച്ച പകയുടെ ചൂട്

ഇന്ന്
ഒട്ടുസ്നേഹിച്ചവരെല്ലാം
ചീന്തിവലിച്ചെറിഞ്ഞ്
വീണുകിടക്കുന്നെന്റെ മനസ്സിനെ
ജീവനോടെ നീറ്റിയെരിക്കുന്നത്
ലാളനകള്‍ കുത്തിക്കീറിതുണ്ടമാക്കി
അവഗണനയില്‍ പൊതിഞ്ഞ്
തിരിച്ചുസമ്മാനിക്കുമ്പോഴും
അളവില്ലാതെയാ മിഴികള്‍
ചൊരിഞ്ഞിട്ട
വാത്സല്യജ്വാലയില്‍
കാലം കാത്തുവച്ചിരുന്ന
ശാപമാകാം.

ഞാനണിഞ്ഞു നടക്കുന്ന
ചിരിയുടെ മുഖം മൂടി
ഒരുനോക്കിലലിയിക്കാനുള്ളഉള്‍ക്കാഴ്ച
നീ നേടിയെന്നയറിവാണ്
കാണാനൊരുപാട് കൊതിക്കുമ്പോഴും
അരികില്‍ വരാതെയെന്നെ
തടഞ്ഞുനിര്‍ത്തുന്നത്.


തീര്‍ത്തും തനിച്ചെങ്ങോ ഇരുന്ന്
ഞാനുതിര്‍ക്കുന്ന
മിഴിനീര്‍ തുള്ളികളൊന്നൊഴിയാതെ
യേറ്റുവാങ്ങുന്നാഹൃദയം
അകലെയീ മകള്‍
സുഖമായിരിക്കുന്നുവെന്നാശ്വസിക്കുന്നുണ്ടാവില്ലെങ്കിലും
അറിയുക

ഒരു കുഞ്ഞു ഞരമ്പുപിടഞ്ഞുതിര്‍ക്കുന്ന
മഴയിലാത്മാവൊഴുക്കാതെ
ഉപ്പുനീര്‍ കുടിച്ചു ദാഹം ശമിപ്പിച്ച്
മുന്നോട്ടിഴയാനെനിക്ക് പ്രേരണ
നിന്റേതടക്കം നാലുമുഖങ്ങളാണ്.

നിന്നെക്കാള്‍
നിസ്സഹായയായ
എന്റെ കയ്യിലിനി
"എവിടെയാണെങ്കിലും
ആര്‍ക്കും ഭാരമാകാതൊരുസുഖമരണമേകിയച്ഛനെയനുഗ്രഹിക്കുക"
യെന്നൊരു
പ്രാര്‍ത്ഥനമാത്രം
ബാക്കി.

സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍
നീലനിറത്തില്‍ തന്നെയാവണമെന്നില്ല,
വെളുപ്പില്‍ വെളുത്തും
കറുപ്പില്‍ കറുത്തും
രാത്രിയോ പകലോ എന്നില്ലാതെ.

തലകുത്തി നിന്നാലും കണ്ടുകിട്ടില്ല
വെളുപ്പില്‍ വെളുത്തും
കറുപ്പില്‍ കറുത്തും
ഒളിച്ചുകളിക്കുന്ന നീല ഞരമ്പുകള്‍

ഉന്‍മാദം പോലെ
സ്വപ്നങ്ങളെല്ലാം ഭ്രാന്തുടുത്ത്‌
അലയാനിറങ്ങുമ്പോള്‍
നിറം കെട്ട ഉടുപ്പുകളിലേക്ക്‌
ശരീരങ്ങള്‍
കുട്ടികളായ്‌ ഓടിയോടി വരും.

കളിപ്പാട്ടങ്ങള്‍ക്കും ബലൂണുകള്‍ക്കും
താരാട്ടിനുമിടയിലൂടെ
ചിതറി മായും.

കാണാതായ കുട്ടികള്‍
പട്ടങ്ങളായി പറന്നേക്കാം
പക്ഷികളോട്‌ കൂട്ടുകൂടിയേക്കാം
മേഘത്തിലൊളിച്ചേക്കാം
മേല്‍ക്കൂരയില്‍ വീണുതറഞ്ഞ്‌
വീടുകളെക്കുറിച്ച്‌ നിലവിളിച്ചേക്കാം.

ആര്‍ക്കറിയാം സ്വപ്നങ്ങള്‍?

Tuesday, March 17, 2009

ശവങ്ങള്‍ പറയുന്നത്



കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.

എന്തിനാണ് ഇനിയും കര ;
പുതിയ ശവങ്ങള്‍ക്ക്
വന്നിരിക്കാനോ .

കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.

എന്തിനാണ് വീണ്ടും
പകല്‍ - കണ്ണടക്കാതെ
ഉറങ്ങി കിടക്കാനോ .