Thursday, December 24, 2009

രാത്രിക്കുറിപ്പ്

ഉടൽ‌വിട്ടുപോന്നിട്ടും
ഒഴുകിപ്പരക്കുന്നുണ്ട്
ഉള്ളറകളിലെവിടെയോ
നിന്റെ ഗന്ധം......
അടുത്തുണ്ടെന്ന്
അത്രമേലാഴത്തിലോർമ്മപ്പെടുത്തി
ചൂഴ്ന്ന് നിൽ‌പ്പുണ്ട്
എന്നെ വിട്ടുപോകാതെ......
വിട്ടു പോകാതെ....


**************************************

എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ്‌ വരില്ലൊരാളുമേ,
എനിക്കു ജീവനായ്‌ മരണം വരേയ്ക്കും...

ഒരു പുതുവത്സര ഭൂമിഗീതം




ഇപ്പോൾ നമ്മൾ പ്രകൃതിയുടെ നഷ്ട സ്വര്‍ഗങ്ങളെ കുറിച്ചോര്‍ത്തു കേഴുകയാണ് .
ധാതുലവണങ്ങള്‍ ഇല്ലാതാവുകയും ,മലിനപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നൂ ...
വിനോദത്തിനും ,അലങ്കാരത്തിനും വേണ്ടി നാം ഈ ഭൂലോകത്തുനിന്നും പല വന്യജീവികളെയും ,മറ്റും  നിര്‍മ്മാജ്ജനം ചെയ്തു കഴിഞ്ഞു .

ദിനം പ്രതിയെന്നോണം കാര്‍ബണ്‍ ഡയോക്സൈഡ്  വായു മണ്ഡലത്തിലേക്ക്
കൂടുതല്‍ കൂടുതല്‍ പുറം തള്ളുകയും ,അങ്ങിനെ അന്തരീക്ഷമര്‍ദ്ദത്തിന് ചൂട് കൂട്ടുകയും
കാലാവസ്ഥ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു .
ഈ താപം(ഗ്ലോബല്‍ വാമിങ്ങ് )
സമീപ ഭാവിയില്‍ മഞ്ഞുമലകള്‍ ഉരുക്കുകയും, പിന്നിട്ട് സമുദ്രനിരപ്പുയര്‍ത്തുകയും പല കരകളും വെള്ളത്തിനടിയിലാക്കുകയും ചെയ്യും . ഇപ്പോഴും ഭാവിതലമുറയെ ഓര്‍ക്കാതെ ഇതിനൊന്നും ശരിയായൊരു പരിഹാരം കാണാതെ രാഷ്ട്രങ്ങൾ പരസ്പരം പഴിചാരിയും,കുമ്മിയടിച്ചും നേരം പോക്കുകയാണ് ...

ഒരു നല്ലൊരു  നാളേക്ക് വേണ്ടി നാം  ഓരോരുത്തരും പുതിയ  ഹരിതക 
ഊര്‍ജ്ജസ്രോതസ്സുകള്‍ ഇനിമേല്‍ പരമാവധി ഉപയോഗപ്പെടുത്തി  നമ്മള്‍ക്കും ,
നാടിനും ,രാജ്യത്തിനും ,രാഷ്ട്രത്തിനും വേണ്ടി മാതൃകയാകാം അല്ലേ ......






ഒരു പുതുവത്സര ഭൂമിഗീതം 

രണ്ടായിരൊത്തൊമ്പതു  വര്‍ഷങ്ങള്‍ ; നാനാതരത്തിലായി ,നാം
വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍  ;
വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും  !

കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
കണ്ടു നമ്മള്‍ യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു  നവഭൂമിഗീതം പാടാം ....

Wish You Merry Christmas
and
     Happy New Year .

പ്രണാമം

'പ്രണാമം' സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ളതാണു. ഈ ഓഡിയോ ആല്‍ബത്തില്‍ ബാബുരജ്ജിണ്റ്റെ കാലാതിവര്‍ത്തിയായ നാലു ഗാനങ്ങള്‍ വിശ്രുത വൈണികന്‍ അനന്തപത്മനാഭന്‍ വീണയില്‍ വായിച്ചിരിക്കുന്നു. 'ഒരു കൊച്ചു സ്വപ്നത്തിന്‍...', 'താമസമെന്തേ വരുവാന്‍...', 'സൂര്യകന്തീ..സൂര്യകന്തീ..', 'പ്രാണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍..' എന്നിവയാണവ. ജി.വേണുഗോപാല്‍ പാടിയ രണ്ടു പാട്ടുകളുമുണ്ട്‌. അതില്‍ ഒരു പാട്ടിണ്റ്റെ വരികള്‍ താഴെ കൊടുക്കുന്നു:

[രചന:ഖാദര്‍ പട്ടേപ്പാടം , സംഗീതം: അനന്തപത്മനാഭന്‍ ,ആലാപനം:ജി. വേണുഗോപാല്‍]

രാവേറെയായി..
രാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു...

ഏകാന്ത ലീനമാം യാമങ്ങളില്‍
കണ്‍മിഴി പൂട്ടാതെ അവളിരുന്നു..
ആ രാഗ സ്വനങ്ങളില്‍ മുഴുകി മുഴുകി
ആപാദചൂഢം തളിരണിഞ്ഞു -അവള്‍
ആപാദചൂഢം തളിരണിഞ്ഞു ...

ആറിഞ്ഞില്ല പോലും അവരിരുപേരും
അടുപ്പം ഇത്രമേല്‍ ഗാഢംമെന്ന്..
ആ മോഹ ഗായകന്‍ ബാബുരാജല്ലേ...
ആ മുഗ്ധ കാമുകി കേരളമല്ലേ..!
*****************
ആല്‍ബം വിപണിയില്‍ ലഭ്യമല്ല. ആവശ്യമുള്ളവര്‍ 09946634611 എന്ന നമ്പറിലോ baburajforumcky@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസം അറിയിച്ചാല്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കും.

Tuesday, December 22, 2009

കൈതപ്പൂവ്

മലവെള്ളപാച്ചിലിനെ പ്രണയിച്ചു
കരളിടിഞ്ഞൊരു തീരത്ത്
ഫണം വിടര്‍ത്തലിന്‍റെയും
നേര്‍ത്തൊരു ചീറ്റലിന്‍റെയും
ലക്ഷ്മണരേഖക്കപ്പുറം
മനസിനെ കോര്‍ത്തു
വലിക്കുന്നൊരു
നേര്‍ത്ത മണമുണ്ട്


മൈതാനത്തിലെ
പെരുവിരല്‍ സ്പര്‍ശം
ജീവവായു കൊടുക്കുന്ന
ഉറവക്കണ്ണുകളില്‍ നിന്നൂര്‍ന്ന
പുതുവെള്ളം ചെളിചിത്രങ്ങള്‍ വരഞ്ഞ
സ്കൂള്‍ യൂണിഫോമിനെ,
മുള്ളുകള്‍ക്കിടയില്‍
പാതി കണ്‍തുറന്ന്‌
ചെറുചിരി വിടര്‍ന്നൊരു
കുഞ്ഞു കൈതപ്പൂവ്
ചുറ്റും നിറച്ചൊരാ സുഗന്ധത്താല്‍
ഉള്ളിലേക്കാവാഹിക്കും..

പൂവ് നെഞ്ചോടമരുമ്പോള്‍
കല്ലുകളില്‍ തട്ടിയൊരു സ്ലേറ്റിന്റെ
ഹൃദയം നുറുങ്ങുന്നതും
നഷ്ടപെടലില്‍ കലികൊണ്ട
മുള്ളുകള്‍ വിരലാഴ്ത്തി
പൊടിച്ചൊരു മുത്തുകള്‍ ചേര്‍ത്ത്
കണ്ണിയകന്ന ചുവപ്പുമാലകള്‍
കോര്‍ക്കുന്നതുമറിയില്ല

പെയിന്റ്പോയൊരു തകരപ്പെട്ടിയില്‍
അജ്ഞാതവാസികളാം പട്ടിനും
മാനത്തെ പേറ്റുനോവൊളിപ്പിക്കുമൊരു
മയില്‍പ്പീലിപ്പെണ്ണിനുമൊപ്പം
പൂവിനുമുണ്ടോരിടം

ഇന്നും കൈയ്യെത്തും ദൂരത്തുണ്ട്
ചുണ്ടില്‍ ചെറുചിരിയും
മനസുനിറയെ സുഗന്ധവും
ഇതളുകളില്‍ സ്നേഹവുമോളിപ്പിച്ച
ഒരു പാവം കൈതപ്പൂവ്

ലക്ഷ്മണരേഖകളില്‍ വെണ്ണീറാവാതെ
മുള്ളുകളുടെ കോപത്തെ മറന്നു
അവള്‍ക്കരികില്‍
ഞാനെത്തുന്നതും കാത്ത്

ചെളിപുരളലിന്റെയും
മുള്‍മുനകളുടെയും നടുവില്‍
പണ്ടില്ലാത്തൊരു
ഭയവുമായി ഞാനവളുടെ
മുന്നില്‍ ഒരപരിചിതനെ പോലെ……………………

Saturday, December 19, 2009

മുന്‍കരുതല്‍











അന്നൊരു വ്യാഴാഴ്ച്ചയില്‍
ദിനത്തിന്റെ പൊക്കിള്‍ ലക്ഷ്യമാക്കി
സമയം കിതച്ചെത്തിയ നേരം
അച്ഛന്‍ തെങ്ങില്‍ കയറാന്‍
തയ്യാറെടുക്കവേ,
പതിവില്ലാകാഴ്ച്ചതന്‍
കൌതുകം നോക്കിയീയുള്ളോന്‍
തെങ്ങിനരുകിലായ് വന്നു നിന്നു
തലേന്നു പെയ്ത മഴ
തീര്‍ത്ത ദേഹം
പച്ച കുപ്പായമണിഞ്ഞു നില്‍ക്കേ,
അച്ഛന്‍കയറുന്നു
വഴുക്കല്‍ വക വെക്കാതെ
നെഞ്ജുരച്ച് ...
ചൂട്ടുകള്‍ ,കൊതുമ്പുകള്‍
വലിച്ചു താഴെക്കിടുന്നച്ഛന്‍
പിരാകി കൊണ്ടോടുന്ന
ഉറുമ്പിന്‍ നിവാസികളെ
കണ്ടില്ലെന്നു നടിച്ചുവോ?
താഴെയിറങ്ങിയച്ഛന്‍
കൊതുമ്പുകളെല്ലാം
കൂട്ടികെട്ടിയടുക്കി വക്കുന്നു
കൂരതന്‍ മൂലയിലായ് ...
കുളിച്ചു ,തൊഴുതു, കുറി വരച്ചു-
വന്നച്ചന്‍
അമ്മ നല്‍കിയ തണുത്ത
പുട്ടും, കടലയും ആര്‍ത്തി-
യോടെ കഴിക്കുന്ന കാഴ്ച്ച നോക്കി
യമ്മ നിന്നത്‌
ഉച്ചനാശാരി കര വിരുത്
തീര്‍ത്ത കട്ടിള പടിയില്‍ !
ജോലിക്കായ് മടങ്ങുമ്പോള്‍
യാത്ര പറയാറുള്ളാ പതിവും
തെറ്റിച്ചു..
സൈക്കിള്‍ നീങ്ങിയച്ഛനെ
മുതുകിലേറ്റി
വളവും കഴിഞ്ഞങ്ങു്‌
അകന്നു പോയി....
വൈകിയാണെങ്കിലും
അച്ചന്‍ തിരിച്ചെത്തി
വെള്ളയില്‍ പൊതിഞ്ഞാണെന്നു മാത്രം !
ആളുകളങ്ങിങ്ങു ഒത്തു കൂടി
അലമുറകളെങ്ങും ഉയര്‍ന്നു പൊങ്ങി
സങ്കട ചുഴിയില്‍ വീഴുന്ന മുറ്റം
വീടിന്റെ യിരുണ്ടേതോ മൂലയില്‍
കുനിഞ്ഞിരുന്നു കരയുന്ന-
യെന്റെ കര്‍ണ്ണത്തിലേക്ക്
വെട്ടുന്ന മാവിന്റെ ശബ്ദമെത്തവേ,
ആരോ തുരുതുരെ ചുംമ്പിച്ചു
ചൊല്ലിടുന്നു :
'മോനെ ..നടക്കെടാ.. ,അച്ഛനെ
കാണണ്ടെ...?
ഒട്ടും തളരുത് ..എന്റെ കുട്ടന്‍.. '
ബോധം തളര്‍ന്നുപോയ നേരത്ത്‌
ആരോ വലിച്ചു നടത്തിച്ചീടുന്നു ;
ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി
അതാ കിടക്കുന്നച്ഛന്‍
വെള്ളയില്‍ പുതച്ച് നിശ്ചലനായ് ...
കണ്ണീര്‍ തീര്‍ത്ത പുഴയാല്‍
കാഴ്ച്ചകള്‍ മങ്ങിയെ കണ്ടതുള്ളൂ...
സൂക്ഷിച്ചു..സൂക്ഷിച്ചു നോക്കുമ്പോള-
തായച്ഛന്റെ വദനം കണ്ടില്ല
ഞാനവിടെ..
ചിതറി തെറിച്ച വദനം
ചേര്‍ക്കാന്‍ പാടുപ്പെട്ടത്രെ
ഡോക്ടര്‍മാരും....
മാക്ടവല്‍ വിസ്കി കടത്തിപോയ
ലോറിതന്‍ വിധിയുടെ
ചക്രത്താലെന്നു
പിന്നീട് കേട്ട കഥയാണു്‌ കൂട്ടരെ..
അച്ഛന്റെ പട്ടടയൊരുങ്ങുന്നു
വടക്കിനിയില്‍ കുളത്തിനരുകിലായ് ;
തെക്കോട്ട് വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ !
ഈറന്‍ തുണിയുടുത്തച്ഛ-
ന്റെ പട്ടടക്ക് തീ കൊളുത്താന്‍
ഞാന്‍ പിടിച്ച കൊതുമ്പിന്‍ കെട്ടുകള്‍
അച്ഛന്‍ കരുതി വെച്ചതായിരുന്നു.......

അച്ഛന്‍ കരുതി വെച്ചതായിരുന്നു...

Friday, December 11, 2009

സ്ത്രീ ധനം

'വിവാഹം'-ഒരു ഉടമ്പടി

പുഞ്ചിരിയുടെ
മേമ്പൊടി ചാലിച്ചെത്തുന്ന
ആദ്യ പദം സ്ത്രീ ധനമാവും.
'എത്ര കൊടുക്കും ' പെണ്ണിന്
നിങ്ങളെന്നാരായുന്നു
വരന്റെ ബന്ധുരര്‍...

കോമളപുരം ചന്തയില്‍
പശുക്കള്‍ക്കാരോ വിലപേശുന്നു....


കൂടിയാലും കുഴപ്പം
കുറഞ്ഞാലും കുഴപ്പം

വ്യാപാരത്തില്‍
നഷ്ടം പാടില്ലെന്നാണല്ലോ
വിവക്ഷ.
'സ്ത്രീ ധനം' -വേണ്ടെന്നു
പറഞ്ഞാ ചെറുപ്പക്കാരനെ-
യെന്തോ പോരായ്മയുണ്ടെന്ന്
മുദ്രകുത്തി പടിക്ക്
പുറത്താക്കുന്നീ വ്യവസ്ഥിതി...

Wednesday, December 9, 2009

ആകാശത്തിലേക്ക് പറന്നുയര്‍ന്ന മരം!




പുഷ്പാദ്രാവിഡിന്റെ ചിത്രത്തിലെന്ന പോലെ
ഒരു വൃക്ഷത്തിലേക്ക് ലയിക്കാന്‍
ഞാനും കൊതിക്കുന്നു
മരം എന്റെ തൊട്ടരികില്‍
തന്നെയുണ്ട്
ഊഞ്ഞാലു കെട്ടാന്‍ പാകത്തിന്
ചില്ലകള്‍ താഴ്ത്തി തന്ന്
ആകാശം നിറയെ ചൊരിയാനുള്ളത്ര
ഇലകളുമായി

മരമെന്നെ കാണുന്നത്
ആകാശമെന്ന കണ്ണാടിയിലൂടെയാണത്രെ
അതില്‍ ഞാന്‍ ഒരു കലമാന്‍
അതെന്നോട് ഇടക്കിടെ കളിതമാശകള്‍
പറയാറുണ്ട്
വേനലില്‍
മഞ്ഞ ദുപ്പട്ട തരാമെന്നും
വസന്തത്തിലൂടെ ഒരുമിച്ചു
നടക്കാമെന്നും
പൂക്കളുടെ ഭാഷ
അഭ്യസിപ്പിക്കാമെന്നും

ദീര്‍ഘമായ ആലിംഗനങ്ങളുടെ
ലംബമാനതയിലെനിക്ക്
വേണമെങ്കിലതിനോട്
ലയിക്കാമായിരുന്നു
അപ്പോഴേക്കും
കാറ്റിന്റെ ശല്യം
കരിയിലകളിളകുന്ന ശബ്ദം
ഭയന്നു പോയിരിക്കണം
ചില്ലകളെന്നില്‍നിന്നും
വിടര്‍ത്തി
അത് ആകാശത്തിലേക്ക്
ഉയര്‍ന്നു പോയി
ഒരുപക്ഷേ അതൊരു പക്ഷിയായി
മാറിയിരിക്കണം
അതോടെ നിശ്ചലയായി പോയ ഞാനിന്നൊരു
മരമായി മറിയിരിക്കുന്നു
പക്ഷിയായി പോയ
ആ മരം എന്നെങ്കിലുമൊരിക്കല്‍
എന്റെ ചില്ലകളില്‍ വന്നിരിക്കുമായിരിക്കും
ഇലകളുടെ പരിചിതഗന്ധത്തെ തിരിച്ചറിയുമായിരിക്കും!











note
{പുഷ്പാ‍ദ്രാവിഡിന്റെ ചിത്രങ്ങളുടെ പ്രത്യേകത കണ്ടപ്പോളെഴുതിയത്}

Tuesday, December 8, 2009

യാത്ര

നീണ്ട കഥയാണു ജീവിതം ...
നീണ്ട നിഴലാണു ജീവിതം...
നിറങ്ങള്‍ നിറഞ്ഞതാണു ജീവിതം...
നിറങ്ങള്‍ കെടുന്നതാണു ജീവിതം ...

പാടിപ്പതിഞ്ഞ ചൊല്ലുകള്‍ ..
പറഞ്ഞു തേഞ്ഞു പോയ വാക്കുകള്‍ ..
പിന്നിട്ട പാതയില്‍ മറന്നു വച്ച
പിന്നിയ കുപ്പായം ജീവിതം...

ജനിച്ചവന്‍ ഒരുനാള്‍ മണ്ണടിയും ..
ജനിച്ചതാണീ മണ്ണും ഒരു നാളില്‍ ..
എങ്കിലതും ഒടുങ്ങും എങ്ങോ
ഏതോ ബിന്ദുവില്‍ ഒതുങ്ങും...

ഇഷ്ടങ്ങള്‍ കൂടുതുറന്നു വിട്ട നാളുകള്‍ ,
ഇഷ്ട ജനങ്ങള്‍ ഓര്‍ക്കാത്ത നിമിഷങ്ങള്‍ ,
ശിഷ്ട കാലം എങ്ങനെയാലും
ശിക്ഷണം ആവശ്യമാകുമീ ജീവിതം ...

ആറാറു മാസം കാടിനും നാടിനും പകുത്തു നല്‍കി
ആറിത്തീരാന്‍ വിധിക്കപ്പെട്ടതീ ജീവിതം...
എന്നിട്ടും ഏതോ കോണില്‍ നിന്നും
എത്രയോ പേരുടെ അവകാശപ്പെരുമഴ ഈ ജീവിതം...

ഭോഗപരതയുടെ, മുഖംമൂടികളുടെ ,
കച്ചവട മാമാങ്കമാണു ജീവിതം .
ഭംഗിയില്‍ ഉലയുന്ന ചേലയുടെ
കുത്തഴിഞ്ഞ നേരങ്ങളാണു ജീവിതം

മഞ്ഞുമലയുടെ നെറുകയില്‍ ,
സ്വപ്ന കംബളം വിരിക്കുന്ന
മന്ദബുദ്ധികളുടെ വിഹാരകേന്ദ്രങ്ങള്‍
സൃഷ്ടിക്കുന്ന മായയാണ് ജീവിതം...

എങ്ങോ നിന്നു പായുന്ന
ഒളിയമ്പുകളെ നേരിടാന്‍
മാറു കാണിക്കുന്ന വിഡ്ഢിവേഷക്കാരുടെ
കൂത്തരങ്ങാണു ജീവിതം .


കേട്ടു കേള്‍വിയില്ലാത്ത കോലങ്ങള്‍ ,
കേള്‍വികേട്ട കഥകളുടെ പിന്നാമ്പുറങ്ങള്‍ ,
ചൊല്ലുന്നതെല്ലാം അസഭ്യങ്ങള്‍ ,
ചെയ്വതെല്ലാം ആഭാസങ്ങള്‍ ...

മനസ്സിലാക്കാത്തത് മനസ്സ് മാത്രം
മനുഷ്യനറിയാത്തതും അതു മാത്രം
മറന്നു വയ്ക്കുന്നതും അതത്രേ
മരണം ബാക്കി വയ്പതും അതു തന്നെ …

താണ നിലം ചവറാല്‍ മൂടിയാലും
താമസം കൊട്ടാരത്തിലെങ്കില്‍
ധന്യമാക്കുന്ന ധാര്‍മ്മികതയുടെ
ധാര മുറിയുന്ന വികൃതി ജീവിതം...

പ്രണയത്തിനു പ്രാണന്‍ നല്‍കിയവന്‍റെ ,
പ്രണയത്തിനു മാനവും പ്രാണനും നല്കിയവളുടെ
പിടയുന്ന ജീവന്‍റെ ഒടുങ്ങാത്ത നിലവിളികള്‍
പതിഞ്ഞ താളം പൂണ്ട് ആഴിയിലേയ്ക്ക് …

പ്രണയത്തിനു ജീവന്‍റെ വില നല്‍കുന്ന ,
പ്രിയപ്പെട്ടവരുടെ നേരെ കണ്ണടയ്ക്കുന്ന ,
കാതരമാം നിമിഷങ്ങളെ ഓര്‍ത്ത്‌ വിലപിക്കുന്ന
കാമുകരുടെ കേളീരംഗമാണു ജീവിതം ..

സ്നേഹത്തിന്‍റെ വഴിയില്‍ പണം മെത്ത വിരിക്കെ
സഹനത്തിന്‍റെ പാതയില്‍ ഹോമിക്കുന്ന ,
ആര്‍ഭാട പുറംകച്ചയില്‍ പൊതിഞ്ഞ
ആഗ്രഹമില്ലായ്മകള്‍ ജീവിതം ...

വാനിലേയ്ക്കെത്താന്‍ കൊതിക്കും ഉള്ളത്തെ
വഴിയിലുപേക്ഷിക്കാന്‍ മടിയില്ലാതാകുമ്പോള്‍ ,
വിണ്ണും മണ്ണും അകന്നകന്നു പോകുമ്പോള്‍
വരാതെ പോകുന്ന സത്യം ജീവിതം ...

ഹൃത്തിന്‍ മന്ത്രണം പ്രണയമാകുമ്പോള്‍ ,
ഹൃദയത്തിന്‍ അഗാധതയില്‍ നിന്നും പ്രാണന്‍
നിരന്തരം ശലഭങ്ങളെ തുറന്നു വിടുമ്പോള്‍
നിറങ്ങള്‍ കെടുന്നതാണു ജീവിതാന്ത്യം .

Sunday, December 6, 2009

ഒരു അമ്പിളിക്കല /Oru Ampilikkala .



ഇരുപത്തിയെട്ടുകൊല്ലം മുമ്പ്  ഒരു ജൂൺ മാസത്തിൽ അമേരിക്കയില്‍ വെച്ച്
ഈ മാരക രോഗത്തിന്റെ വൈറസുകളെ കണ്ടെത്തിയെങ്കിലും ,മനുഷ്യന് ഇതുവരെ
ഈ എയ്ഡ്സ് രോഗാണുക്കളെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല .
ലോകത്തില്‍   കുട്ടികളടക്കം ഏതാണ്ട് മൂന്നര  കോടിയോളം ആളുകള്‍ ഈ വൈറസ്
ബാധിതരാണെന്ന് പറയുന്നു .അതില്‍ അരകോടിയിലധികം പേര്‍ ഇന്ത്യയിലും അവർ ഇവിടെ
തീര്‍ത്തും ഒറ്റപ്പെട്ടും കഴിയുന്നു .
ശരിയായ ബോധവല്‍ക്കരണങ്ങൾ  തന്നെയാണ്
ഈ  രോഗത്തിനുള്ള ശരിയായ മരുന്ന്..
ഏതാണ്ട്  ഇരുപഞ്ചുവർഷം മുമ്പ് നഗരത്തിലെ “പദനിസ” എന്ന
നക്ഷത്രദാസിഗൃഹത്തില്‍ ,സാഹചര്യങ്ങളാല്‍ വന്നുപെട്ട ഒരു പെണ്‍കുട്ടി
പിന്നീട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു !
അവള്‍ മുഖാന്തിരം പലരും പണം നേടി,സുഖം നേടി ....
തീരാദുരിതങ്ങളോടൊപ്പം അവള്‍ നേടിയത്  ഈ മഹാരോഗം മാത്രം !
ഒന്നരകൊല്ലം മുമ്പ് മുതൽ എയ്ഡ്സ് സെല്ലിൽ അന്തേവാസിയായിരുന്ന അവള്‍ ,
ഈ എയ്ഡ്സ് ദിനത്തിന് തന്നെ എന്തോ വിരോധാപാസം പോലെ മരണത്തിന്റെ
കയത്തിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി .
ഇതാ അവളുടെ സ്മരണക്കായി കുറച്ചു വരികള്‍ ....




ഒരു അമ്പിളിക്കല


പതിവില്ലാതോരീമെയില്‍ നാട്ടില്‍ നിന്നിന്നു വന്നു ; പഴയ
പാതിരാസഹജന്റെ സന്ദേശമിത് , "നമ്മുടെ മൊഞ്ചുള്ള
പാതിരാ തിടമ്പ്- സുഹറ-മാരകമായൊരു രോഗത്താല്‍
പതിച്ചു മരണത്തിന്‍ കയത്തിലെക്കിന്നലെ വെളുപ്പിന്."  !

പതറി ഞാനാമെയില്‍ കണ്ട് അവധിയെടുത്തപ്പോള്‍ തന്നെ ,
പാതി ദിനം അവളാല്ത്മശാന്തിക്കായി നമിച്ചീടുവാന്‍ വേണ്ടി .
പതിനാലാംവയസില്‍ ബീവിയായയെന്‍ കണ്മണി സുഹറേ...
പാത്തുമ്മയുടെ നാലാംവേളിയിലെ പുന്നാര പൊന്മകളെ ,

പത്തനംതിട്ടക്കാരി ചക്കരമുത്തേ നിന്നെയോര്‍ത്തിട്ടാണോ
പതറുന്നുവല്ലോയെന്‍ മനം ; ശാന്തമാകുന്നില്ലയിപ്പൊഴും .
പതിനാറില്‍ വിധവയാക്കിയ നിന്‍ പടുകിളവനായ
പതി തന്‍ വീട്ടുകാര്‍ ആട്ടിയോടിച്ചപ്പോള്‍ വന്നു പെട്ടയിടം ;

പാതാള മാണെന്നറിഞ്ഞില്ലല്ലോ സഖീ  നീ യിവിടെ യന്ന് ?
പതിനാറുകാരിഎത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ; ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ....

പതിഞ്ഞുകിടപ്പുണ്ടീ മനസ്സിലിപ്പോഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ !
പാദം വിറച്ചു നിന്ന എന്നെയൊരു പ്രണയ കാന്തനാക്കി ,
പതിയെ പറഞ്ഞു തന്നാരതി തന്‍ ആദ്യപാഠങ്ങള്‍ രുചി !

പുതുയാദ്യരാത്രി തന്‍ സഖിയാക്കി നിന്നെ എന്നുമെന്നുടെ ;
പുതു പാപം ചെയ്ത ആദാമിനു സഖി ഹൌവ്വയെന്നപോല്‍ !
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന്‍ പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന്‍ കൊലുസിട്ട വെൺ കാലുകളും ;

പതിനേഴഴകില്‍ തുളുമ്പും നിറമാറുകള്‍ തന്‍ മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബഭംഗിയും;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പുപോലിഴയുംമാകാര്‍കൂന്തലും.....
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം ;പക്ഷേ ?

പുതുതായവിടെവന്നൊരുത്തന്‍ നിന്നെറാഞ്ചിയവിടെനിന്നും ,
പുതുമാപ്പിളയവനു പെണ്ണായി വാണിരുന്ന നിന്നെയവന്‍
പൊതുവിപണിയില്‍ വാണിഭത്തിനായി വിട്ടുപോലും..
പുതു റാണിയായ് വിലസി നീ നഗരവീഥികൾ തോറും!

"പദനിസ"യെന്നാവീട്ടില്‍ പിന്നീടൊരിക്കലും വന്നില്ല ഞാന്‍ !
പാദങ്ങള്‍ ആദ്യം പറിച്ചുനട്ടു മരുഭൂമികളില്‍ .....പിന്നെ -
പടിഞ്ഞാറനീവന്‍‌കരയില്‍ നങ്കൂരമിട്ടു ; ജോലി ,പണം,
പുതുജീവിതം -തോളില്‍ ഒട്ടനവധി കുടുംബഭാരങ്ങള്‍ .....

പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം !
പതിയായി പ്രണയമൊട്ടു മില്ലാത്ത ഒരു ഭാര്യയുടെ ,
പിതാവായി സ്നേഹം തിരിയെ കിട്ടാത്ത മക്കള്‍തന്‍ . എന്‍പ്രിയേ
പതിച്ചുവോ നിന്‍ ശാപം ജീവിതത്തിലുടനീളം ,ഈ പാപിയെ....?

മുരളീമുകുന്ദൻ.

Saturday, December 5, 2009

എന്റെ കാട്തേടി

കാട്ടിലേക്കിനിയെത്രദൂരമുണ്ടച്ഛാ ? എന്നുര-
ചെയ്തെന്റുണ്ണി ഒപ്പമെത്തി.,!
ഒത്തിരിയില്ലന്നോതിഞാനക്കര-
പ്പച്ചകണ്ടപോലെ!

കാവും കടവും കടന്നു ഞാൻ
ഉണ്ണിയോടൊപ്പം നടന്നു കാടുകേറാൻ,
തോളിൽ തൂക്കിയ തോൽസഞ്ചിതന്നിലൊരു-
ചെറുകൂജ കരുതി ഇറ്റുതെളിനീർ പേറാൻ.

ചെറുതൊടികൾ താണ്ടി,
ഞാനുമെന്നുണ്ണിയും വനമെന്ന സ്വർഗ്ഗം തേടി….
ചെറുചെടികൾ വളർന്ന തൊടിചൂണ്ടി-
അവനെന്നോട് ചോദിപ്പു ഇതാണോ എന്റെ കാനന സ്വർഗ്ഗമച്ഛാ!?

ഇതൊരു കൊച്ചുതൊടിയാണു കുഞ്ഞേ
കാടിതിന്നപ്പുറത്തൊരുപാട് ദൂരെയാണ്,
മൂളിക്കേട്ടവനെന്നോടൊപ്പം ഗമിച്ചു
പല ചോദ്യശരവുമയി.

കാതങ്ങൾ പലതുകഴിഞ്ഞിട്ടും,
കാണാത്തതെന്തെ വനമെന്നാരാഞ്ഞവൻ
കൃത്യമായുത്തരമേതുമില്ലാതെ മുന്നോട്ട് –
പോകണമുണ്ണി എന്ന് മൊഴിഞ്ഞുഞാൻ.

കാഴ്ച്ചകൾ പലതും കഴിഞ്ഞുപോയ്
പിന്നോട്ട്, കാണുവാനാഗ്രഹിച്ചതൊട്ടകലയും,
അമ്പലം കണ്ടു പിന്നെ പള്ളീകണ്ടു,
അംബരചുംബിയാം മിന്നാരമുള്ള മസ്ജീത്കണ്ടു.

കണ്ടില്ലെവിടയും ജീവന്റെ ജീവനാം കാനനം.
കടപുഴകി വീണമരങ്ങളില്ല
ചെറുകിളി കലപിലകൂട്ടുന്ന ചില്ലയില്ല,
കളകളമൊഴുകുന്നരുവിയില്ല…

അന്നു ഞാൻകണ്ട കാടെവിടെയെന്നോർത്തു…
പുഴയുടെ അപ്പുറംകാടായിരുന്നു,
ഇടതൂർന്ന വന്മരം മുത്തുക്കുടവിടർത്തിയപോലെ,
പലവർണ്ണ പൂക്കളാൽ മുഖം മിനുക്കി.

കോടമഞ്ഞാടചുറ്റിയവൾ,
പുഴവക്കിലേക്കെത്തിനോക്കി.
കൈവളകിലുക്കി, കുണുങ്ങിച്ചിരിച്ചവളുടെ
മാല്യംകണക്കേ ചരിക്കുന്നുതേനരുവി.

പച്ചയും മഞ്ഞയും പലവർണ്ണ
ചിറകുമായ് പുമ്പാറ്റക്കൂട്ടങ്ങൾ മലയിറങ്ങി,
കൊക്കും, കുളക്കോഴിയും, കൂമനും
മൈനയും പാടി ചെരുവിറങ്ങി.

ചെരുവിലെ സമതലം വിളകളാൽ നിറയവേ,
ചേന്നനും, കോരനും പാടത്ത് പണിയുന്നു,
ചെറുമിയുടെ ഗളശുദ്ധി പാടം നിറയ്ക്കുന്നു,
തമ്പ്രാനും, അടിയാനും ചേർന്നാടിപാടുന്നു.

കാലം കഴിയവേ സമതലം കാർന്നുതിന്നെൻ,
കാടും മലകളും,
അന്യമായ് പോയിന്നെനിക്കാകഴ്ച്ചകൾ
എന്നുണ്ണിക്കതൊക്കെ മുത്തഛിക്കഥപോലയും.

എങ്കിലും ഞാൻ നടപ്പുകാടുതേടി,
അന്യമാം ദിക്കിലെവിടെയെങ്കിലും
എൻ ബാല്ല്യത്തിന്നോർമ്മ
ഉണ്ടാകുമെന്നാശയാൽ……!
-------------------------
(02.11.2008)

കടല്‍ സാക്ഷിയാകും

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.

കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക്‌ പോകാനായ്.

വെയില് കാണാന്‍ പോയ
പെണ്‍ മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും.

തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും.

കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും.

വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും.

ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും!
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും!
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും!
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും!

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.

<>

Sunday, November 29, 2009

മുഖങ്ങൾ

(ഒറ്റക്കണ്ണൻ എന്ന മൂന്ന് വരിക്കവിതയില്‍ എന്തായിരുന്നു എന്റെ ഒറ്റക്കണ്ണ് കണ്ടെത് എന്ന് ഇവിടെ പറയുന്നു)

എന്റേകനയനത്താൽ കണ്ടുഞാനിത്രയു-
മെങ്കിലെൻ മറുനേത്രവും തുറന്നീടുകിൽ??!

മുനിഞ്ഞ്കത്തും വിളക്കിൻ പ്രഭയിൽ
മിഴിനട്ടിരുന്നുഞാൻ.
എപ്പഴോ ഇളകിത്തുറന്നാകുടിലിൻ-
വാതായനം മെല്ലവേ,
ഉറക്കം കനംകെട്ടിവീർത്ത കൺപോളകൾ,
കാഴ്ച്ചയെ തെല്ലും മറച്ചില്ല വിസ്തരം.
നിശ്ചലം നിന്നയാൾ നിശബ്ദ്നായ്,

ശോഷിച്ച കൈകളാൽ,
മാടിവിളിച്ചു ഞാനച്ഛനെ പിന്നെ മെല്ലെ പ്പറഞ്ഞു
വിശപ്പെനിക്കിനി സഹിക്കവയ്യച്ഛാ!
തളർന്നിരുന്നച്ഛൻ പുത്രന്റെ ചാരെ
മാറോട് ചേർത്ത് വിതുമ്മിക്കരയുന്നു.?!

തമ്പുരാനൊന്നും തന്നില്ലമുത്തേ-
യെന്നുരചെയ്‌വാനായുള്ളച്ഛന്.
പൂഴിപൊതിഞ്ഞോരെൻ കുഞ്ഞിക്കൈകളാൽ,
അച്ഛനെ മുറുകെപ്പുണർന്നുറങ്ങിയാരാത്രിയിൽ.
മരണത്തെ പുൽകിയ ജേഷ്ഠരുടെ ഭാഗ്യത്തെ-
ത്തടയുവാനായില്ലെൻ കുഞ്ഞിക്കൈകൾക്ക്!

നേരം പുലർന്നിട്ടുമുണരാത്തദെന്തേ, അമ്മയെന്നോർത്തുഞാൻ.
മെല്ലെ എണീറ്റമ്മതൻചാരെയണഞ്ഞു ചെറുകെ കിണുങ്ങി.
പാതിയടഞ്ഞൊരാമിഴികളിൽ,
ഇറ്റുവീഴാൻ വെമ്പുന്നു രണ്ടുനീർത്തുള്ളികൾ!!
പൂഴിപൊതിഞ്ഞൊരാചേലയിൽ
അങ്ങിങ്ങിഴയുന്നെറുമ്പിൻ കൂട്ടങ്ങൾ!!

അമ്മേ…എന്നുറക്കെക്കരയാൻ
കൊതിച്ചുഞാനന്നേരം ഒരു വിതുമ്മലായ് ,
ലോപിച്ചുപോയെന്റെസങ്കടം.
നിഴലിൽ മുഖമ്പൂഴ്ത്തിക്കരയു-
ന്നെന്നച്ഛൻ നിശബ്ദനായ്.
കവിളിൽ തെളിഞ്ഞൊരാനീർച്ചാലുകൾ
മെല്ലെത്തുടച്ചുഞാനെൻ കുഞ്ഞിക്കൈകളാൽ,

അഗ്നിയെ പുൽകുന്നോലച്ചുവരുകൾ
ചുടലായായ് തീരുന്നിതിൽ
എരിഞ്ഞമരുന്നു ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
എരിഞ്ഞമരുന്നതിൽ ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും

07-01-1992

Saturday, November 28, 2009

മുത്തശ്ശനെ ഓര്‍ക്കുമ്പോള്‍

മുത്തശ്ശനെന്നോടുള്ള സ്നേഹം,
ഉറക്കം മുറിഞ്ഞന്നത്തെ പാതിരാവില്‍
നക്ഷത്രങ്ങളൊളിച്ചൊരു
ആകാശംപോലെ തെളിച്ചം കുറഞ്ഞോരാ
കണ്ണുകളില്‍ തെളിഞ്ഞു കാണുന്നൊരാ
യാത്രാമൊഴി.

മുത്തശ്ശനെന്നോടുള്ള വാത്സല്യം
മുടിയിഴകള്‍ക്കിടയില്‍
ശോഷിച്ചവിരലുകളുടെ നാഗചലനങ്ങളില്‍,
ശിരോലിഖിതമാം നാടുകടക്കലിന്‍
താക്കോല്‍കൂട്ടങ്ങളെക്കുറിച്ചുള്ള
ഇടമുറിഞ്ഞോരാ ഓര്‍മ്മപെടുത്തലുകളില്‍....

പണ്ടു ഞാന്‍ അച്ഛനോടും മുത്തശ്ശനോടും
കാട്ടിയോരാ കുറുമ്പും പിണക്കവും
എനിക്കുമച്ഛനും തിരികെ തരുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യം
കൊടുത്തോരാ അക്ഷമക്കടലിളക്കം

രേഖാടാക്കിസിന്റെ അതിശയവെണ്മയില്‍
നിഴലായ്‌ വന്നുമറഞ്ഞൊരു
സത്യവാന്‍ രാജഹരിശ്ചന്ദ്രനെ
ചിരിയോടെ വരവേറ്റ മുഖമിന്നു
വാര്‍ത്തയില്‍ നിറയും ചുടലക്കളങ്ങളാല്‍
നനവാര്‍ന്നിരുപ്പുണ്ട്

സ്വപ്നത്തിന്‍ സ്പടികജനാലകള്‍ക്കപ്പുറം
അവ്യക്തചിത്രങ്ങളില്‍
മുറ്റത്ത്‌ മുത്തശ്ശന്‍ നട്ടൊരാ
കിളിച്ചുണ്ടന്‍ മാവുണ്ട്

വേരുകളുടെ ബന്ധനങ്ങള്‍വിട്ട്
ചില്ലകള്‍ കൂപ്പി,
കായ്ക്കലിന്‍ കാലം മറന്നു
തെക്കോട്ട്‌ ചാഞ്ഞോരാ മാവ്
ഈ കാലവര്‍ഷത്തില്‍
വീഴുമോ ആവോ ?

Sunday, November 22, 2009

സുഷുപ്തിയിലും, ജാഗരത്തിലും നീയാണെന്‍ ഓമലേ..

ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നിരിക്കണം


ഒരു മൃദു ചുംബനം, പാല്‍ മണമുള്ളത്‌

കണ്ണിലും, കവിളിലും തെരു തെരെ

മകളായിരുന്നു , ഒരു കൊല്ലം മുന്‍പൊരു ഒന്നര വയസ്സുകാരി

പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി

കാല്‍ത്തള കൊണ്ടെന്റെ നെഞ്ചിലൊരു നീറ്റല്‍

കണ്‍ തുറന്നപ്പോള്‍ കുഞ്ഞെവിടെ , പാല്‍ മണക്കും കളി കൊഞ്ചലെവിടെ

ബോധമുണര്‍ന്നപ്പോള്‍, നൈരാശ്യം മേലങ്കിയുമായ്‌ വന്നു പൊതിഞ്ഞു

വര്‍ഷമൊന്നെ കഴിഞ്ഞുള്ളു , ഇനിയുമുണ്ട് ഒന്ന് കൂടിയവധിക്കായ്‌

കണ്‍ നിറഞ്ഞു , നെഞ്ചിലൊരു വിങ്ങല്‍ കുറുകി

ചുറ്റിലും ഉറങ്ങുന്ന സഹജരുടെ ശ്വാസ നിശ്വാസങ്ങളുടെ താളം

ഒരുവന്‍, മധുവിധുവിന്റെ മധുരം ഏറെ രുചിക്കും മുന്‍പു പറന്നവന്‍

ഉറക്കത്തില്‍ മെല്ലെ പുഞ്ചിരിക്കുന്നു, മുഖം തെല്ലു വിടര്‍ന്നു ചുവക്കുന്നു

പ്രിയയായിരിക്കാം, സ്വപ്നത്തില്‍ സല്ലപിച്ചിരിക്കയും

നിയോഗങ്ങള്‍ , നിരാസങ്ങളും ചേര്‍ന്നതാണല്ലോ

ഇപ്പോള്‍ നീറ്റല്‍ നെഞ്ചിനു പുറത്തല്ല അകത്തു കിടന്നാളുന്നു

തെല്ലു കൂടിയുറങ്ങാം, സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ

ഹിമത്തടവറ.


മഞ്ഞുകേളികള്‍ 

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നപോലെ ,യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടുപതിറ്റാണ്ടിനുശേഷം ,കഴിഞ്ഞവർഷം കൊടും ശൈത്യം അരിച്ചരിച്ചു ഇറങ്ങി വന്നത് . ഉത്തരാര്‍ധ്രത്തിലെ അന്റാര്‍ട്ടിക്കയെ പോലും തോല്‍പ്പിക്കുന്ന തണവുമായി(-10 to -20) .
പോരാത്തതിനു ശീതക്കാറ്റും ,ആ ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും "ഹിമത്തടവറ" കളായി മാറി !!!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യ്യന്‍ സുന്ദരി !

ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....


ഹിമത്തടവറ


വീണ്ടു മിതാ ലോകതലസ്ഥാനം വെള്ളപട്ടണിഞ്ഞുവല്ലോ ,
ആണ്ടു പതിനെട്ടിനുശേഷം ഈഹിമകിരണങ്ങളേറ്റിതാ....
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമപതനത്താല്‍ ,
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലോയേവര്‍ക്കും !

നീണ്ടരണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞിമഞ്ഞുകള്‍
പൂണ്ടിറങ്ങി നഗരവീഥികള്‍-നിശ്ചലമാക്കി-പാളങ്ങള്‍ .
പണ്ടത്തെ രീതിയിലുള്ളവീടുകള്‍ ,കൊട്ടാരമുദ്യാനങ്ങള്‍ ,
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍ ,മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുല്‍ത്സവങ്ങള്‍ നിരത്തിലും, മൈതാനത്തും ,
രണ്ടു ദിനരാത്രം മുഴുവന്‍ മമ"ഹര്‍ത്താലാഘോഷങ്ങള്‍" പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധി ,
വണ്ടിയില്ലാ നിരത്തില്‍-പാതയില്‍ ,എങ്കിലും പാറിവന്നല്ലോ....

കൊണ്ടുപോകുവാന്‍ "പറവയംബുലന്സുകള്‍"ഗരുഡനെപോല്‍ !
വണ്ടുപോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ,
കണ്ടം വിതക്കും പോല്‍ ഉപ്പുകല്ലു വിതറി കൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങലാല്‍ ,പട്ടാളട്ടാങ്കുകള്‍ ഓടും പോലെ !

കണ്ടുഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്ങ്ങള്‍,കല്‍
ക്കണ്ടകനികള്‍ പോലവേയാപ്പിളും,സ്റ്റാബറി പഴങ്ങളും ,
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ -
മണ്ടയില്‍ തൊപ്പിയേന്തി നില്ക്കുന്ന കാഴ്ചകള്‍ , ഹിമകേളികള്‍ !

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകള്‍ ,അവര്‍ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്‌ ....

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ



മുരളീമുകുന്ദൻ

Friday, November 20, 2009

അമ്മയെന്നെ തൊട്ടുണര്‍ത്തിയ കവിത....



അമ്മയെന്നെ
തൊട്ടുണര്‍ത്തിയ
കവിത.....
അമ്മയെ ന്നെ നൊമ്പര
പെടുത്തിയ കഥ
കാലം അമ്മതന്‍
കളികൂട്ടുകാരി,
മണ്ണപ്പം ചുടാനും
മണല്‍ വീട് കെട്ടാനും ,
കൂട്ടാക്കാ കൂട്ടുകാരി .
അതി വേഗതയില്‍ തന്‍
തേര് തെളിയിച്ചവള്‍-
സാരഥിയാം കാലം;
കൊണ്ടങ്ങു തള്ളി
ചുട്ടു പൊള്ളും യാഥാര്‍ത്ഥ്യ
സൂര്യന് ചുവട്ടില്‍.
ഉത്തരവാദിത്വങ്ങളാല്‍
പകച്ചങ്ങ് നിന്നെന്നമ്മ.
അതില്‍ പിന്നെ
അവള്‍ തന്‍ കൂട്ട്
ആ സൂര്യ കിരണങ്ങളും.
ഞാന്‍ നാന്പെടുത്തത്
അമ്മതന്‍ അത്ഭുത അറിവ്
ആ ഗര്‍ഭ പാത്രമെന്‍
ആദ്യ തൊട്ടില്‍...
അമ്മതന്‍ ഉള്ളിന്‍ ഗദ്ഗദം
എന്നാദ്യ താരാട്ട് .
ബാലികയാം പൊന്നമ്മക്കു
കളിപ്പാവയാം കൈകുഞ്ഞു ഞാന്‍.
തന്‍ പാവകുഞ്ഞിന്‍ വളര്‍ച്ച
അവളില്‍ കൌതുകമുണര്‍ത്തി.
പ്രായത്തിന്‍ അപക്വത
ഒരു ചെറു പുഞ്ചിരിതന്‍
പാല്‍ നിലാവില്‍ ചാര്‍ത്തി ;
സ്വയം മറന്നങ്ങിനെ ജീവിച്ച്
തുടങ്ങി ...പരാതികളില്ലാതെ ...
തന്‍ പാല്‍മണം മാറാത്ത
പാവ കുഞ്ഞിനായി!!!
അമ്മയെന്നെ
തൊട്ടുണര്‍ത്തിയ
കവ ിത.....
അമ്മയെന്നെ നൊമ്പര
പെടുത്തിയ കഥ 
http://aadhillasdiary.blogspot.com/2009/ 08/blog-post_2023.html

Thursday, November 19, 2009

മടുപ്പ്

പുലരിയില്‍ നിന്നന്തിയിലെയ്ക്കെത്ര ദൂരമെന്ന
പുലര്‍കാല വെയിലിന്‍റെ ഉത്തരമില്ലാച്ചോദ്യം
അഷ്ടദിക്കിലും മുഴങ്ങവേ ,
അഷ്ടിക്കു വകതേടി കൂടുവിട്ട കിളികളുടെ
കരിഞ്ഞ ചിറകുകള്‍ മധ്യാഹ്ന വെയില്‍
കണ്ടില്ലെന്നു നടിക്കവേ
അന്തിവെയിലിനും എന്തേ മൌനം ?

ഹരിച്ചും ഗുണിച്ചും ഉച്ചിയിലെ ചൂടിനെ
ഉള്ളത്താല്‍ തോല്‍പ്പിച്ചും
ആയിരങ്ങള്‍ ജീവിതം ഉലയിലുരുക്കുമ്പോഴും ,
നിന്‍ മിഴികളിലൊളിപ്പിച്ച നിഗൂഢമാം
ഭാവഭേദങ്ങള്‍ മുറ തെറ്റാതെ എന്നെയറിയിച്ചത്
ഹോമാഗ്നിയില്‍ സ്വയമര്‍പ്പിക്കാന്‍
സന്നദ്ധമാം എന്‍ പ്രിയ മിഴികളായിരുന്നു …
എന്‍റെ പ്രിയപ്പെട്ട കിളിയുടെ
കണ്ണീരു വറ്റിയ നയനങ്ങളായിരുന്നു …

കാമ ക്രോധ മോഹാദികളാല്‍
കരയില്‍ വീണ മത്സ്യത്തെപ്പോല്‍ പിടഞ്ഞതും
എങ്ങു നിന്നോ ഇറ്റിയ കണ്ണീര്‍ത്തുള്ളികളില്‍
നിന്നുയിരിന്നായ്‌ തുടിച്ചതും
അജ്ഞാതമാം കരപരിലാളനത്താല്‍
ആഴിയില്‍ മുങ്ങി പ്രണയ മുത്തുകള്‍ തന്‍
ശോഭയേറ്റു വാങ്ങിയതും അവ തന്നെ …

പുലരി വെട്ടം എറിഞ്ഞു പോയ ചോദ്യം
ഏറ്റു വാങ്ങി ഇന്ന് അവയും ചോദിക്കുന്നു …
തെറ്റായ ചോദ്യത്തിന്നുത്തരവും തെറ്റുമെന്ന
നാട്ടറിവിന്‍റെ പരിധിക്കപ്പുറത്തു നിന്നും ചോദിക്കുന്നു …

നീളം വയ്ക്കുന്ന നിഴലുകളെ
ഏറെ കൌതുകത്തോടെ നോക്കുന്നതും
ഒരൊറ്റ നേരില്ലാ നിഴലില്‍ ഒളിക്കുന്നതും
കാത്തിരിക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം
പകരുവതും അവ തന്നെ …

സ്വയംഹത്യ ഭീരുക്കള്‍ക്ക് മാത്രമല്ല ,
ഒരു വേള ആത്മശക്തിയുടെ പ്രതീകവും
ആയിത്തീരുമെന്നു എങ്ങുനിന്നോ ഒരു കിളി പാടുന്നു …
ചിറകു കരിഞ്ഞ, കണ്ണീരു വറ്റിയ കിളിയുടെ രോദനമല്ല ,
അത് മനശക്തിയുടെ തിളക്കമുള്ള ശബ്ദമാണെന്ന്
എന്നോട് മന്ത്രിപ്പതും അവ തന്നെ …
തിരയില്ലാത്ത ആഴിയ്ക്കു തുല്യം
ആകരുതെന്ന് നിത്യവും ഓര്‍മ്മപ്പെടുത്തല്‍ നടത്തിയതിനാലോ
അവയുടെ തിളക്കം കെടുന്നതെന്ന്
ഏതോ ഒരു പക്ഷി അവസാന ശ്വാസത്തിനു
മുന്നേ ചോദിപ്പൂ …
പക്ഷേ ,
നീര്‍ക്കുമിളകള്‍ പോലെ നിശ്വാസം
വിലയം പ്രാപിക്കവേ
പറന്നുയുരുമോ പക്ഷിക്കുഞ്ഞുങ്ങള്‍ ?
ആയിരിക്കാം ,
പ്രകൃതിയ്ക്ക് എപ്പോഴും പഥ്യം
വികൃതി മാത്രം ആകാതിരിക്കട്ടെ
എന്ന് പ്രാര്‍ഥിക്കാം,
ഒപ്പം നിന്‍ മിഴികള്‍ ഒളിപ്പിക്കാം എന്നില്‍ …

Sunday, November 15, 2009

തിരുത്ത്


മായിച്ചും,
വെട്ടിയും
തുരുതുരാ പിഞ്ചുന്ന
ഉള്ളമേ..
എഴുതാപ്പുറങ്ങളില്‍‍
തെളിയാത്ത അക്ഷരക്കൂട്ടുകളില്‍‍
ചികയുക, തി-രു-ത്ത് !

Wednesday, November 11, 2009

ചരിത്രത്തില്‍ ഇല്ലാത്ത ചിലത് ....





ചരിത്രം ,
അവധൂതരുടെ
അത്മസമര്‍പ്പണങ്ങള്‍
ബാക്കിയാക്കിയ
നെടുവീര്‍പ്പുകളുടെ
ശവപ്പറമ്പ്

അത്,
വിധിപ്രസ്താവങ്ങളുടെ
അവധാനതയോടെ
ഒഴിവാക്കപെടുന്ന
പേരുകളുടെയും
പേരില്ലാ മുഖങ്ങളുടെയും
ഒരാള്‍ക്കൂട്ടം .

അതു കൊണ്ടാവണം,
ചിലപ്പോള്‍
ഒഴിവാക്കപ്പെടലുകള്‍
മാനം മുട്ടെ വളര്‍ന്നു
എഴുതപെട്ടവയെ
മറയ്ക്കുന്നത് ...

കുഴലൂത്തുകാരനും
അനുയാത്രികരും
പാതിവെന്ത
താളിയോലകളില്‍ നിന്ന്
പലായനം ചെയ്യുന്നത്

അതു കൊണ്ട് തന്നെയാവണം ,
നീയില്ലാത്ത നിന്റെയും
ഞാനില്ലാത്ത എന്റെയും
ചരിത്രങ്ങള്‍ എവിടെയോ
എഴുതപെടുമ്പോഴും
നമ്മുടെ ജീവിതം
ഇങ്ങനെ ജീവിച്ചു തീരുന്നത് !

ഒരു കണ്ണാടി സ്നേഹം





നിങ്ങള്ലെന്നും
 നിങ്ങള്ലെതന്നെ
സ്നേഹിക്ക!!!
ഒരു കണ്ണാടി സ്നേഹം
കണക്കെ!!
കാരണം...
ആര്‍ക്കും അറിയില്ല
സ്നേഹം എന്തെന്നു!!
നിസ്വാര്‍ത്ഥ സ്നേഹം
ഒരു ജല്പനം മാത്രം.
എല്ലാം പ്രകടനക്കാര്‍ ...
ഒരുവരൊഴികെ
സ്വയം സ്നേഹിക്കുന്നവര്‍
ഒഴികെ.

എന്‍റെ പ്രേമം







പ്രേമിക്കാനൊരു രൂപം,
വിമര്‍ശിക്കാനൊരു സുഹൃത്ത് ,
കുറുമ്പിനു കൂട്ടായി ഒരു കൂടപ്പിറപ്പ് ,
താലോലിച്ചിടാന്‍ ഒരു പിതാവ്
വഴിതെളിച്ചിടാന്‍ ഒരു ഗുരുനാഥന്‍
അതാണ്‌ നീ എനിക്ക്
ഞാന്‍ നിനക്കേകും നിര്‍വചനം,
വാക്കുകള്‍ക്കതീതം നിന്‍ സ്നേഹം !!!
നീ ചാര്‍ത്തിയ താലിമാല
നിന്‍ സ്നേഹ കടലിലെ തിരമാല.
ഒരു കാന്താകര്‍ഷണ വലയത്താല്‍
എന്‍ കാന്താ,നിന്നെ പ്രാപിച്ചിടുന്നു
സ്നേഹപരിഭവ വേലിയേറ്റത്താല്‍.
സ്നേഹിച്ചിടുന്നു ഞാന്‍ നിന്നെ
എന്‍ ജീവശ്വാസം കണക്കെ.
അറിഞ്ഞിടുന്നു ഞാന്‍ നിന്നെ
എന്‍ ഹൃദയത്തുടിപ്പ്‌ പോലെ.
എന്‍ ആത്മാവും
എന്‍ നിഴലും നീ തന്നെ
എന്‍ പ്രിയനേ!!
നീ ചാരത്തില്ലാതെ
കൊഴിഞ്ഞ വര്‍ഷങ്ങള്‍
സൂര്യനില്ലാ പ്രപഞ്ചം പോലെ.
നീ കൈപിടിച്ചപ്പോള്‍
ഓടി മറഞ്ഞത് നക്ഷത്രങ്ങള്‍ എന്ന്
സ്വയം വിശ്വസിച്ച വെറും
മിന്നാമിന്നി കൂട്ടങ്ങള്‍ .
ഇന്നെന്‍ ധ്രുവ നക്ഷത്രം
നീ മാത്രം .
നിന്നെ നോക്കി ഞാന്‍ എന്‍റെ
ജീവിത നൌക ചലിപ്പിക്കുന്നു.
കടലുകള്‍ മണലായി മാറിയാലും
വറ്റീടില്ല എന്‍ സ്നേഹത്തിന്‍ ഉറവ്
നിനക്കായി എന്‍ കാമുകാ!!!
കടഞ്ഞ രോമം കണക്കെ
പര്‍വ്വതങ്ങള്‍ പാറും ദിനത്തിലും
ഒരുമയോടെ ഉണ്ടായിടെണം
അരുമയാം നമ്മള്‍ !!
ഏഴ് കടല് കടന്നാലും
ഏഴ് ജന്മമെടുത്താലും
നീ തന്നെ ആയിടണം
എന്‍ സ്നേഹഭാജനം.
ഇന്ന് നീ എന്‍ സ്വപ്നം
നീയാണെന്‍ പ്രാര്‍ത്ഥന
എന്‍ സാധന ;
എന്‍ പ്രേരണ,
എന്‍റെ എല്ലാം ......
എന്‍ പ്രാണനാഥാ!!!!!!!
[DEDICATED TO MY LOVE-MY HUS]

അവളുടെ നീ


നീ കണ്ണുനീര്‍ ധാനം നല്‍കുന്നവന്‍ 
നീ പുഞ്ചിരിയെ റാഞ്ചിയവന്‍.
നീ അന്ധകാരം  നല്‍കുന്നവന്‍ 
നീ സ്വസ്ഥതയുടെ  ഘാതകന്‍ .
നീ വെളിച്ചം കാണാത്തവന്‍ 
നീ സ്വകുടുംബത്തെ കല്ലെറിയുന്നവന്‍ 
നീ ആര്‍ത്തു അട്ടഹസിക്കുന്നവന്,
നീ സ്നേഹം നടിക്കുന്നവന്‍ 
നീ വേദന കടം നല്‍കുന്നവന്‍ 
നീ കള്ളിനെ പ്രണയിച്ഛവന്‍ 
നീ ആനന്ദിക്കുന്നവന്‍ ,
നീ അഹങ്കാരി 
നീ ദൈവത്തിന്റെ കൈപിഴ 
നീ അവരുടെ ജന്മ പിഴ 
നീ തോന്നിവാസി!!!


നിന്നെ ഗര്‍ഭം ധരിച്ചവള്‍
എത്ര ഹത ഭാഗ്യ.
നിന്നെ ശാസിച്ചു വളര്‍ത്തിയ 
പിതാവ് എത്ര സാധു.
നിന്നെ പരിണയിച്ച ആ പെണ്ണ് 
എത്ര സഹനശീല 
നിന്നെ സ്നേഹിക്കുന്ന അവര്‍  
വെറും വട്ടപൂജ്യം!!!!!  
[Dedicated to all drunkards who never care or love their Family]

Monday, November 9, 2009

പാട്‌

ആഴം കഴിഞ്ഞും
പോകും വാക്കെ
അതിലുമാഴത്തില്‍
വെട്ടിയൊരു
പാടു കണ്ടൊ.

Sunday, November 8, 2009

കൊലക്കാര്‍ഡ്







പ്രവാസം
തീര്‍ത്ത
ജയിലിലേ
പരോളില്‍
റയിലോരത്ത്
ചിതറിയ
ശേഷിപ്പിലേ
കൊലക്കാര്‍ഡ്
പരിഗണിച്ച്
മരണകാരണം
പ്രയാസമില്ലാതെ
പത്രങ്ങളെഴുതിയ
സംഭവങ്ങളുണ്ട്!

Thursday, November 5, 2009

നടത്തം

വൈകുന്നേരങ്ങളിലെ
നടത്തം തുടങ്ങിയിട്ട്
നാളേറെയായി
കോര്‍ണീഷിലെ
മാര്‍ബിളിട്ട തറയിലൂടെ
ഊന്നിയുള്ള നടത്തത്തില്‍
ഒന്ന് തെന്നിയോ..

അന്ന്
മനക്കലെ
വലിയ മതിലിനോടൊത്ത്
ഇടുങ്ങിയ ഇടവഴികളിലൂടെ
ഒറ്റക്ക് നടക്കുമ്പോള്‍
ചുവന്ന തെച്ചിയും,
വെളുത്ത നന്തിയാര്‍വട്ടവും
എന്റെ പാദങ്ങളെ
ഇക്കിളിയാക്കുമായിരുന്നു
മുള്ളുകള്‍ ചവിട്ടാതെ
ഉരുളന്‍ കല്ലുകള്‍
എടുത്തെറിയാതെ,
മഴകൊണ്ട് നടക്കുമായിരുന്നു.

അന്ന് ഞാന്‍
കാലത്തും,
വൈകീട്ടും നടന്നിരുന്നു
കണ്ണനും, വേലായുധനും,
സീതയും, സുഹറയും
കണക്ക് പഠിപ്പിക്കുന്ന
കുട്ടപ്പന്‍ മാഷും
ഞങ്ങള്‍ ഒപ്പത്തിനൊപ്പം
നടക്കുമായിരുന്നു

പിന്നെ
റേഷന്‍ കടയിലേക്കും
അത്താണിയിലെ
മീന്‍ ചന്തയിലേക്കും
അമ്പലപ്പറമ്പിലേക്കും
പ്രതിഭാക്ലബിലെ
ചിതലെടുത്ത,
ലൈബററിയിലേക്കും
ചെമ്മീന്‍ കളിച്ച
കൃഷ്ണാകൊട്ടകയിലും
മോമാലിക്കയുടെ
വെളിച്ചമില്ലാത്ത
പലചരക്ക് കടയിലേക്കും
ഞാന്‍ അടിതെറ്റാതെ
തെന്നാതെ നടക്കുമായിരുന്നു

ഒറ്റമുണ്ടും
മഞ്ഞച്ച വെളുത്ത ഒറ്റഷര്‍ട്ടും
കോളേജിലേക്കുള്ള
എന്റെ നടത്തത്തിനോടൊപ്പം
കൂട്ടിനുണ്ടായിരുന്നു
ഇന്ദിരേച്ചിയുടെ
പറമ്പിലൂടെ നടക്കുമ്പോള്‍
അങ്ങേ തൊടിയിലേക്ക്
ഒന്ന് നോക്കാതെ
നോക്കിയുള്ള നടത്തവും
പിന്നീട്
മനിലാ കവറുമായി
പോസ്റ്റ്മാനായി നടന്നതും
നടന്ന്, നടന്ന്
ഒന്നും ബാക്കിവെക്കാതെയുള്ള
ഈ നടത്തവും

ടാറിടാത്ത
ചെമ്മണ്‍പ്പാതയില്‍
ഞാന്‍ നടന്ന് തീര്‍ത്തതൊക്കെ
ഇവിടെ
കോര്‍ണീഷിലെ
നക്ഷത്ര തെരുവുകളോടും
ഈ മണല്‍ക്കാറ്റിനോടും
വൈകുന്നേരങ്ങളില്‍
ഒരു ഗമയോടെ
പറഞ്ഞ് നടക്കാറുണ്ട്
അതായിരിക്കാം
ഇവിടെ എന്നെയൊന്ന്
വീഴ്ത്തിക്കളയാമെന്ന്
അസൂയകൊണ്ട
ഈ വഴങ്ങാത്ത
തെരുവിന് തോന്നിയത്.
*****

Monday, October 19, 2009

ഒരു തോറ്റം പാട്ട്

ഉത്തരെ കേട്ടുഞാൻ നിൻ ദീനരോദനം!
ഉത്തരന്മാർ തമ്മിൽ കലഹിപ്പതെന്തെ,
നിൻ വളർത്തുദോഷമോ ?!
താതനുടെ വേർപാടറിയാതെ വളർത്തി-
നീ നിന്നരുമക്കിടാങ്ങളെ,
അന്നമില്ലാത്ത നാളിലും നൽകി നീ-
സ്നേഹത്തിന്നമൃദേത്തുകൾ.
പണ്ടുകണ്ടോരറിയില്ല നിന്നെ,
ഇന്നീ ദരിദ്രകോലത്തെ,
കാലത്തിൻ വിഴുപ്പിനെ.?!
നൽകീ നിനക്കിന്നീ ദുർവിധി,
ദ്രോഹികൾ നിൻ സഹജീവികൾ.
അറിയുവോർക്കെല്ലാം നൽകി നീ,
സ്നേഹത്തിൻ നിറമാലകൾ,
പകരമോ അവർ നിനക്കേകി-
വഞ്ചനതൻ കൂരമ്പുകൾ.!
അന്നുനിന്നൊക്കത്ത് ബിരുദച്ചുമടുകൾ,
ഇന്നു നിന്നൊക്കത്ത് പട്ടണികോലങ്ങൾ!
ഉറക്കെകരഞ്ഞവർ കാലിട്ടടിക്കുന്നു,
ഒട്ടിയമാറിൽ പരതുന്നിറ്റമ്മിഞ്ഞപാലിനായ്!!!
മെല്ലിച്ച പൂമേനി മെല്ലെ തലോടുന്നു,
മാതൃത്വമുണർന്നമ്മ രാരിരം പാടുന്നു.
ആയിരമുണ്ണിതന്നമ്മയായ് ഉത്തര-
പാടുന്നു തോരാത്ത താരാട്ട് പാട്ടുകൾ.
കടിച്ചു കുടഞ്ഞവർ,
നിന്നെ നിന്നിലെ നന്മയെ.
കടിച്ചുകീറികുടിച്ചവർ, മാന്യന്മാർ ?
കുറുനരികൾ നിൻ ചെന്നിണം.
ജനിക്കുന്നിവിടെ, ഈ നാലമ്പലത്തിൽ
മറ്റൊരപഥസഞ്ചാരിണി.
വിങ്ങുന്ന ഹൃദയവും, നോവുന്ന ദേഹവുമായ്
നടന്നകലുന്നെന്നുത്തര………
13-04-1991

Thursday, October 15, 2009

നീയും ഞാനും

നിന്നിലെ ഞാന്‍ തന്നെയാണ്‌
എന്നിലെ ആകെത്തുകയെന്ന്
ധരിച്ചതായിരിക്കണം
ഞാനും എന്നിലെ നീയും ചേര്‍ന്ന്
നമ്മളാവാതിരിക്കുന്നത്..

കണ്ണിലെ ‌ബിം‌ബങ്ങളെല്ലാം
നേര്‍ക്കാഴ്ച്ചകളുടേതാണെന്നുള്‍ക്കൊണ്ട്
കരുതിവെക്കുന്നതാവണം
നിന്നിലെ കനവിന്‌
ഉള്ളിലെ നനവു പടര്‍ന്ന്
പച്ചപ്പു നല്‍കപ്പെടാത്തത്..

ഉള്ളില്‍ മുളപൊട്ടുന്നതെല്ലാം ‍
കീടനാശിനി തളിക്കാതെ തന്നെ
സമൃദ്ധമാവണമെന്ന്
വാശി പിടിക്കുന്നതു കൊണ്ടാവണം
കുത്തുവാക്കുകളില്‍ വാടിയുണങ്ങിയും
നിരകള്‍ക്കിടയില്‍ മുഴച്ചുനിന്നുമിങ്ങനെ..

ചവിട്ടി മെതിക്കുമ്പോഴും
എനിക്കെന്റെ വേരുറപ്പിക്കാതെങ്ങനെ...?
തളിര്‍ച്ച മുരടിക്കുമ്പൊഴും
നിനക്ക് നിന്റെ കൊയ്ത്തല്ലാതെങ്ങനെ.. ?

Friday, October 9, 2009

സ്ലം ഡോഗ്..


സ്ലം ഡോഗ്..

കഴുത്തില്‍ കുരുക്കുമായ്‌
പുഴുത്തു പുഴുവരിച്ചൊരു നായ .
പട്ടിയെന്നും .. അല്ല പേപ്പട്ടിയെന്നും
പേപ്പട്ടിയാക്കിയാല്‍
തല്ലി കൊല്ലാമെന്നും ചിലര്‍ ..


തൊണ്ടയില്‍ കുരുങ്ങിയ
കുരയുടെ മുഴക്കം
മൂളലും ഞരങ്ങലുമായ്
കാലുകള്‍ക്കിടയില്‍ തല പൂഴ്ത്തി ..
കണ്ണുകള്‍ മൂടി...


പുത്തന്‍ സാമ്പത്തിക ക്രമത്തില്‍..
ശീമപ്പട്ടികള്‍ കുരയ്ച്ചു നില്‍ക്കുമ്പോള്‍ .
കാവലിനായ് ഇനിയെന്തിനു .
കൊഴിഞ്ഞ പല്ലും
ഫലിക്കാത്ത ശൗര്യവും ..


കുടിയിറക്കപ്പെട്ട ഒരു സ്ലം ഡോഗ്
രാജ പാതയിലെവിടെയോ
ഒളിഞ്ഞിരിക്കുന്നുണ്ടത്രേ
വേട്ടയാടാന്‍ കരാറൊപ്പിട്ട ഡോബര്‍മാന്‍
ഇനിയാ തലപ്പാവില്‍ പൊന്‍ തൂവല്‍ ചാര്‍ത്തട്ടെ ...


ഗോപി വെട്ടിക്കാട്ട്

Sunday, October 4, 2009

ജ്യോനവന് അന്ത്യാഞ്‌ജലി......

പ്രിയ കവി സുഹൃത്ത് ജ്യോനവന് അന്ത്യാഞ്‌ജലി......
പ്രിയ കവിസുഹൃത്ത് ജ്യോനവന്‍ (നവീണ്‍)
നമ്മെ വിട്ടു പോയി........
കുവൈറ്റിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ്
ജ്യോനവനടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ
അത്യാഹിതം സംഭവിച്ചത്!

പ്രിയ സുഹൃത്തിന്റെ ഈ വേര്‍പാടില്‍
കണ്ണുനീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി......
കുടും‌ബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍
പങ്ക് ചേര്‍ന്നുകൊണ്ട്.....
പ്രാര്‍‌ത്ഥനയോടെ.........
പ്രവാസ കവിതാ പ്രവര്‍ത്തകര്‍.....

more details here :
http://boolokakavitha.blogspot.com/2009/10/blog-post_01.html

Monday, September 21, 2009

ദൈവമക്കള്‍ / സന്തോഷ്‌ പല്ലശ്ശന



യോസേഫ്‌....
നിന്‍റെ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളാണ്‌
ഈ തെരുവില്‍ മറിയയ്ക്ക്‌
മങ്ങിയ നിലാവു തളിച്ചത്‌.

ഈ ഗര്‍ഭം നിന്‍റെ ചുമലില്‍ തൂക്കാനാവാതെ
ചുഴലി തിരിഞ്ഞ്‌
ദൈവം കാറ്റായലഞ്ഞു.

യോസേഫ്‌...
നീയൊന്നുറങ്ങിയിരുന്നെങ്കില്‍
‍നിന്‍റെ നിദ്രയില്‍ വീണ്ടുമൊരു സ്വപ്നമായ്‌...

നീയീ ഖനിയില്‍ പണിചെയ്ത്‌
ചോരവറ്റി കരിഞ്ഞുപോയല്ലൊ

മറിയ നിറവയറുമായ്‌
ഹെരൊദായുടെ കാക്കിയിട്ട
ഭടന്‍മാരെ ഭയന്ന്‌
കടത്തിണ്ണയില്‍ ചുരുണ്ടു.

തെരുവില്‍ പതുങ്ങും
ചോദനകളുടെ ചൂട്‌
അവളുടെ ചുണ്ടില്‍
ഒരു വിലാപ മുദ്രയായ്‌
തിണര്‍ത്തു കിടന്നു.

കുന്നിലെ കുരിശുപള്ളിയില്‍ നിന്നാല്‍ കാണാം,
തെരുവ്‌ഏങ്കോണിച്ച ഒരു മരക്കുരിശാണ്‌.

ഇനി ഈ ക്രൂശിങ്കലേക്കാവും
ഈ മനുഷ്യപുത്രന്‍റേയും പിറവി.
പൈക്കളും ഇടയരും
കിന്നരകന്യകളുമില്ലാതെ
തെരുവില്‍ അവന്‍ പിറന്നു വീണു.

കിഴക്ക്‌ ഒരു നക്ഷത്രമുദിച്ചു.

രാത്രിവണ്ടിയില്‍ തിരികെ കൂടണയവെ
യോസഫ്‌ ഒരിക്കല്‍ അവനെ കണ്ടുമുട്ടി.
കുപ്പായമഴിച്ച്‌ വണ്ടിയിലെ മണ്ണുതുടച്ച്‌
യോസഫിനു നേരെ കൈ നീട്ടി.
"സാബ്‌...
മുജെ ബൂഗ്‌ ലഗ്തീഹെ സാബ്‌..... "

Wednesday, September 16, 2009

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ...

ലോകാവസാനം പ്രളയമാണെന്നും
പ്രളയ ജലം ഭൂമിയെ മൂടുമെന്നും
സൂര്യന്‍ മാഞ്ഞു പോകുമെന്നും
പിന്നെയും ഓംകാരം മുഴങ്ങുമെന്നും
നാഭിയില്‍ താമര വിരിയുമെന്നും
ജീവനുണ്ടാകുമെന്നും
നീ.....

കാഹളം മുഴങ്ങുമെന്നും
ജീവികള്‍ ഞെട്ടി വിറയ്ക്കുമെന്നും
ഭൂമി അടിച്ചു പരത്തുമെന്നും
കുഴി മാടങ്ങളില്‍ മുളപൊട്ടുമെന്നും
അന്ത്യ വിധിക്കായ്‌ യാത്രയാകുമെന്നും
അയാള്‍ ..

പാപ പുണ്യങ്ങള്‍ വേര്‍തിരിക്കുമെന്നും
പാപികള്‍ നരകത്തിലാണെന്നും
നരകം അഗ്നിയാണെന്നും
ഞങ്ങള്‍ അതിലെ വിറകാണെന്നും
സ്വര്‍ഗ്ഗം , സ്വര്‍ഗ്ഗമാണെന്നും
നിങ്ങള്‍ അവിടെ ശ്വാശ്വതരാണെന്നും
ദൈവത്തിന്‍റെ തൊട്ടടുതാണെന്നും
നിങ്ങള്‍....

സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ
ഒട്ടിയ വയറും ,നെഞ്ഞില്‍ തീയുമായ്‌
തെരുവുകളില്‍ അലയുമ്പോള്‍
എനിക്ക് വേണ്ട സ്വര്‍ഗ്ഗം ഭൂമിയിലാണ്
അതാകട്ടെ നിങ്ങളുടെതല്ല ....

ഗോപി വെട്ടിക്കാട്ട്

Tuesday, September 15, 2009

ചീഞ്ഞുപോയ ഒരു കണ്ണിനുള്ളില്‍

ഭാവിയെ ഷൂട്ട് ചെയ്യാവുന്ന
പുതിയതരം ക്യാമറ
ഇന്നലെ വാങ്ങി.
മാര്‍ക്കറ്റിലിറങ്ങും മുമ്പെ
ബുക്ക് ചെയ്ത് കാത്തിരുന്നതിനാല്‍
കിട്ടിയ പാടേ ടെറസില്‍ക്കേറി
ടില്‍റ്റും വൈഡും ഇണക്കി
മുന്നാക്കം പിന്നാക്കം
മേലേ കീഴെ നീക്കി
കൈത്തഴക്കം കണ്ടെത്തി.

സന്ധ്യക്ക്
ഗ്രാമത്തിലെ മൈതാനത്ത്
ആല്‍മരത്തിന്റെ താഴെ
യൂണിഫോമില്ലാത്ത കുട്ടികള്‍
കവിത ചൊല്ലിപ്പഠിക്കുന്നതും
ആശാന്‍ അതിന്റെ താളം
ഈണത്തില്‍ ബന്ധിപ്പിക്കുന്നതും
കൊടുങ്കാറ്റിനെ ഗര്‍ഭം ധരിച്ച
പുസ്തകങ്ങള്‍ ജാഥ നടത്തുന്നതും...

ദാരിദ്ര്യരേഖയുടെ മുകളില്‍
പതാകയുയര്‍ത്തുന്ന
ക്രിക്കറ്റ് താരത്തിന്റെ കൂറ്റന്‍ ചിത്രം
തകര്‍ന്നു വീണ്
ഓഹരിവിപണിയുടെ ആസ്ഥാനത്ത്
ഗതാഗതം മുടങ്ങി
തെരുവില്‍ ഉത്സവമാകുന്നതും....

(രാത്രിയില്‍
കളിക്കൂട്ടുകാരിയെ കണ്ടു കൊതിച്ച്
നെല്ലിക്കാവര്‍ത്തമാനത്തില്‍
ഒളിച്ചിരുന്ന മധുരം കുടിച്ച്
പുഴയിലേക്ക് തെന്നിവീണപ്പോള്‍...
വെറുതെയെങ്കിലും തോന്നി
സ്വപ്നത്തെ ഷൂട്ട് ചെയ്യാവുന്ന ക്യാമറയും
വൈകാതെ കണ്ടെത്തണമെന്ന്!)

വെളുപ്പിനുണര്‍ന്ന്
ബാല്‍ക്കണിയില്‍ ട്രൈപോഡ് വച്ച്
പുകമഞ്ഞിലേക്ക് കണ്ണു തുറന്ന്
മുഷിഞ്ഞ് മയങ്ങുമ്പോള്‍,
നഗരമാലിന്യത്തിനരികില്‍
കുടിവെള്ളത്തിനായി ഏറ്റുമുട്ടുന്ന
ഗ്രാമീണരുടെ രോഷവും
പട്ടാളത്തിന്റെ വീറും
ബുള്‍ഡോസറിന്റെ ഇരമ്പവും...
ക്രമത്തില്‍ ഷൂട്ടായി.

മനസ്സിന്റെ അനന്താകാശങ്ങള്‍
തുറന്നുകിട്ടിയ അനുഭവങ്ങളാല്‍
പില്‍ക്കാല ദിനങ്ങളില്‍
ഒരു കോസ്മൊനോട്ടായി
വായുവില്‍ നൃത്തം ചെയ്ത്
ഞ്ഞാന്‍ ചിറകില്ലാതെ പറന്നുപോയി.

സൂര്യനും ചന്ദ്രനും
ചെറുവിളക്കുകളായി
അച്ഛന്റെയും അമ്മയുടെയും
മുഖമെടുത്തണിഞ്ഞു.
ചിരിക്കാനും കരയാനും മത്രമല്ല
എതിര്‍ക്കാനും കൊതിപ്പിക്കാനും കഴിയുന്ന
ദീപ~തനക്ഷത്രങ്ങള്‍ക്ക്
കാമിനിയുടെ ഭാവങ്ങളുണ്ടായി.
ഗുര്‍ത്വാകര്‍ഷണത്താല്‍ ത്രസിപ്പിക്കുന്ന
കുഞ്ഞുങ്ങളുടെ ആലിംഗനങ്ങളില്‍
വിശപ്പും നിലവിളിയും
ഉറഞ്ഞ ചോരയുടെ ചൂടും അറികെ
ഊര്‍ജ്ജപ്രവാഹത്തില്‍ മുഴുകി
ഒഴുകിത്തെറിച്ചു പോകുന്ന
വേദനകളുടെ ഉള്‍ക്കയായി ഞാന്‍.

നട്ടെല്ലില്ലാത്ത ഒരു മഴവില്ല്
താന്‍ പണ്ടേതോ രാജാവിന്റെ
യുദ്ധം ജയിക്കുവാനായി
വളഞ്ഞുവളഞ്ഞാണ്
ഏഴുനിറമുള്ള രാജഹംസമായതെന്ന്
വീമ്പ് പറയുമ്പോഴും....
ഇരുള്‍ക്കിണറിന്റെ കണ്ണറയില്‍
വീണുമരിക്കാനിടയാക്കാതെ
ഒഴിച്ചു തള്ളിവിട്ടതിന്
ദൈവത്തിന് നന്ദി പറയാന്‍
അതിപ്രവേഗമുള്ള ഒരു സന്ദേശം
വിഫലമായി എഴുതിക്കൊണ്ടേയിരുന്നു.

അപ്പോഴേക്കും...
താണുപറന്നു വന്ന മിസൈലുകളിലൊന്ന്
പൂത്തിരി കൊളുത്തിവിട്ട
രാത്രിയുടെ ശവപേടകത്തിലേക്ക്
കാലം കടന്നുപോകുമ്പോള്‍
ആരോ അടക്കം പറഞ്ഞു:
നമ്മള്‍ ഒരു തമോദ്വാരത്തിലാണ്
സ്നേഹിതാ...
തിരിച്ചിറങ്ങാനാവാത്ത വിധം
അടയ്ക്കപ്പെട്ട
ഒരു ചീഞ്ഞ കണ്ണിനുള്ളില്‍.

000

Friday, September 11, 2009

ഉറക്കം വിട്ടുണരുന്നത്

ഉറക്കം വിട്ടുണരുന്നത്


ശ്രീധരേട്ടന്റെ ഇടവഴിയും
പാറേം തോടും കടന്നാണ്
ഉറക്കത്തിലെന്നും
സ്വപ്നത്തിലേക്കിറങ്ങുന്നത്.
കായ്ച് നില്‍ക്കുന്ന മദിരാശി മരവും
കടന്ന് സ്കൂളിലെത്തുമ്പോഴേക്കും
സെക്കന്റ് ബെല്ലടിച്ചിരിക്കും.

പിന്‍ബെഞ്ചില്‍
സുരേന്ദ്രനും ജോസും
നേരത്തേയുണ്ടാകും,
ഹോം വര്‍ക്ക് ചെയ്യാതെ.
മാരാര് മാഷെത്തുമ്പോഴേക്കും
എന്റെ പുസ്തകം പകര്‍ത്താന്‍.

സ്വപ്നത്തില്‍ ജോസിനെ കാണുമ്പോള്‍
പത്രത്തിന്റെ അകത്താളില്‍
കണ്ട ഫോട്ടോയിലെ
രണ്ടാം പ്രതിയിലേക്കുള്ള ദൂരം
അളക്കാനാവാതെ ആശ്ചര്യപ്പെടും!

ഇന്റര്‍ ബെല്ലിന്
പെണ്‍കുട്ടികളുടെ മൂത്രപ്പുരയും
കടന്ന് പോകുമ്പോള്‍
ഒന്നാം ബെഞ്ചില്‍ ഒന്നാമതിരിക്കുന്നവള്‍
ഇടം കണ്ണിടുന്നോയെന്ന്
വെറുതെയാശിച്ച് തിരിഞ്ഞ് നോക്കും.

മാരാര്‍ മാഷിപ്പോഴും വേലിക്കല്‍ നിന്ന്
“അമ്മിണീ‍.., ഒരു കപ്പ് കഞ്ഞി വെള്ളം...”
എന്ന നീട്ടിവിളിയിലൂടെയാണ്
കടന്നു വരുന്നത്.
ഉറക്കത്തില്‍ തന്നെ തുട വേദനിക്കും,
ട്രൌസര്‍ കൂട്ടിപ്പിടിച്ച്
തിരുമ്മിയ കരിവാളിപ്പില്‍.

തിരിച്ചെന്നത്തേയും പോലെ
അമ്പലപ്പറമ്പിലെ ഊട് വഴിയില്‍ കയറി
മൂത്രമൊഴിച്ച് കിടക്ക നനച്ചാണിന്നും
ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്നത്.
--------------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

Thursday, August 20, 2009

ചുംബനങ്ങള്‍

നിന്നെ പോലെ
ആരുമെന്നെ സന്തോഷിപ്പിക്കുന്നില്ല,
നീ എന്റെ
അടുത്ത സുഹൃത്ത്..

ഈ ചിത്ര പിന്നുകള്‍
നിന്റെ കോളറില്‍ കുത്തുക
പൂവിനു മണമെന്നപോല്‍്
നിന്റെ ഭംഗി വര്‍ദ്ധിക്കട്ടെ

തുളുമ്പുന്ന തേന്‍ തുള്ളികള്‍
നിന്റെ അധരത്തില്‍
നിന്നും വീഴാതിരിക്കട്ടെ

ആരുടെയൊക്കെ
പ്രതിബിമ്പങ്ങളാണതില്‍്
നീ എനിക്കായ്‌
കൊരുത്തു നല്‍ക്കുന്നത്?

എന്റെ കയ്യില്‍ എപ്പോഴും
കുറച്ചു ചില്ലറകള്‍് മാത്രം,
(മതിയാവില്ലല്ലോ
എനിക്കൊരിക്കലും)
വരൂ നമുക്കിനി നിന്റെ
ചുംബനങ്ങള്‍ വില്‍ക്കാം

നിന്റെ പാത്രം കളയരുത്
ഇനിയുമെത്ര ചുംബനങ്ങള്‍
നിറയ്ക്കാനുള്ളതാണ്
നിറച്ചു വില്‍ക്കേണ്ടതാണ്....

Monday, August 17, 2009

ഇനി വേലായിയെ കാത്തിരിക്കാം

ഓണത്തിന് നിറം പൂക്കളാണെന്ന്
കര്‍ക്കിടകം
ചുരുണ്ടുകൂടിയിരുന്ന്
ജലച്ചായം വരയ്ക്കുമ്പോള്‍
മുട്ടോളം പാവാട പൊക്കിപ്പിടിച്ച്
തുമ്പപ്പൂവ്
പാടം കടന്നുവരും
ചേമ്പില ചൂടിയിട്ടും തോളുനനച്ച്
മുക്കുറ്റി
തണുത്തുവിറച്ച് പടികയറും
മഴവെള്ളം തട്ടിത്തെറുപ്പിച്ച്
ചെമ്പരത്തി
ഇതളിളക്കി ഓടിയെത്തും

മാവേലിക്ക് കൊമ്പന്‍‌മീശയാണെന്ന്
മേഘങ്ങള്‍
കറുപ്പിച്ച് കറുപ്പിച്ച്
മീശ പിരിക്കുമ്പോള്‍
പരദൂഷണംവേലായി
കട്ടിമീശ കൊമ്പെന്ന് വളച്ച്
കിരീടവും ഓലക്കുടയുമായി
തെക്കുവടക്ക്
മാനുഷരെല്ലാരുമൊന്നുപോലെയെന്ന്
നാടുനന്നാക്കി നടക്കും

ഓണമെന്നാല്‍
മൂന്നടി മണ്ണ് തന്നെയെന്ന്
കര്‍ക്കിടകത്തില്‍ കുത്തിയൊഴുകിപ്പോയ ജലം
കടലില്‍ കിടന്ന് കൈകാലിട്ടടിച്ച്
വിളിച്ചുപറയുന്നത് കേട്ടിട്ടാവണം
മുറ്റത്തെ പൂക്കളം
പരദൂഷണം വേലായിയോടൊപ്പം
ഓടിപ്പോയത്

Thursday, August 6, 2009

ഒരു ലൈംഗിക തൊഴിലാളിയുടെ....

അവളെ പത്രക്കാര്‍
കാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്‌
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.

അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്‌. . . .

സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്‌.

പിന്നില്‍ മുഖംപൊത്തി
പകല്‍ മാന്യത ചിരിക്കുന്നുണ്ടെന്ന്‌.

സ്വപ്നത്തില്‍
കഴുകന്‍മാര്‍ കൊത്തിവലിക്കുന്നു
ഒരു പെണ്ണരയെ -
കാലും തലയും ചേദിക്കപ്പെട്ട്‌. . . .

അയ്യോ. . . ഞാനുപേക്ഷിച്ച
എന്‍റെ തന്നെ . . .
അവള്‍ നിലവിളിച്ചുകൊണ്ടോടി.

ഗലികളുടെ ഇരുവശം
മട്ടുപ്പാവില്‍ നിന്നും
പെണ്ണുങ്ങള്‍ അക്രോശിച്ചു.
പാതിവെന്ത ഉടലുകള്‍ കോപം കൊണ്ടു വിറച്ചു.

"ഞങ്ങടെ കണ്ണീരിനെ,
മുറിവുകളെ,
അഭിമാനത്തെ,
വിഷം കലക്കി വിറ്റവളെ. . .
ഞങ്ങളെ കഥയില്ലാതാക്കിയോളെ. . . .
വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ഉടല്‍ ശവമാക്കി ആസക്തികള്‍ക്ക്‌ ഊടുവയ്ക്കുന്നവളാണ്‌.

പകല്‍മാന്യതയെ
ചോരയും ചലവും പൊത്തിയ തുടയിടുക്കില്‍
മുക്കികൊല്ലുവളാണ്‌. . .
പ്ഫാ. . . .
ഞങ്ങടെ കണ്ണീരിണ്റ്റെ കഥയെഴുതാന്‍
ഇനി ഒരു പട്ടിയുടേയും
ആവശ്യമില്ല."

അവള്‍ കഥയുടെ പേരു തിരുത്തി
"ഒരു ലൈംഗിക തൊഴിലാളിയുടെ. . . .
സമര്‍പ്പണം;
എന്‍റെ ചുണ്ടില്‍ ചൂടുകോരിയൊഴിച്ചവര്‍ക്ക്‌".

Sunday, August 2, 2009

തെരുവ് വിളക്കുകൾ

കണ്ണാടി ചില്ലിട്ട മാളികയ്ക്കുള്ളിൽ ഞാൻ
കാലത്തെനോക്കി പല്ലിളിച്ചു!
വന്മരം വളർന്നൊരാ മൈദാന-
ത്തിനപ്പുറത്താണെന്റെ മാളിക.
നിലകളിൽപ്പലവർണ്ണ
പ്രഭചൊരിഞ്ഞങ്ങനെ നിൽക്കുന്നു.!
ആയിരമാളുകൾക്കന്നം വിളമ്പുവാൻ
ഇല്ലൊരു ബുദ്ധിമുട്ടുമതിന്നങ്കണത്തിൽ..!
അടഞ്ഞ വാതായനങ്ങൾക്കുപിന്നിൽ
ആരെന്നറിയാതെ ശങ്കിച്ചു നിന്നുഞാൻ
സ്വന്തമാണീ മാളികയെന്നറിയാമെങ്കിലും,
അന്യനാണെന്ന് തോന്നുന്നിതെപ്പോഴും.!?
കാരണമില്ലാതെ ഭയന്നു ഞാൻ പലപ്പോഴും,
കാലത്തിൻ കേവലം കളിചിരിപോലും,
കാലമിതൊട്ടും കാക്കുകില്ലെന്നെയെങ്കിലും,
ഈ മാളിക കാത്തുഞാൻ കാലം കഴിക്കുന്നു.!
എങ്കിലുമീമാളികയ്ക്കെന്തുഭംഗി
എന്നാത്മഗതം കൊണ്ടുപതികരെല്ലാം,
ചില്ലിട്ട ജാലകം മെല്ലെത്തുറന്നുഞാൻ
മൈദാനത്തിനപ്പുറക്കാഴ്ച്ചകാണാൻ…!?

-1-
( ഒരു കവിത കേട്ടപ്പോൾ അതിലെ ചില വരികളിലൂന്നി ഒരു പുഴതാണ്ടാൻ ഞാൻ ശ്രമിക്കുന്നു, മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം എന്ന കവിതയോട് കടപ്പാട്…………..)
ആദ്യമായ് വേറിട്ടൊരൊച്ചകേട്ടു,
മധുസൂദനൻ നായരെന്നോർത്തുപോയി.!
ഇടയ്ക്കയും ഓടക്കുഴലുമായി പാടി,
ഇടനെഞ്ചിൽ സൂക്ഷിച്ച ദുഃഖങ്ങളത്രയും-
മൊരുതുലാവർഷമായ് പെയ്തൊഴിഞ്ഞു
ശ്രോദാക്കളില്ലാതെ, കാണികളില്ലാതെ,
വിജനമാം തെരുവിലേയ്ക്കൂളിയിട്ടകലുന്നു വിലാപങ്ങൾ
“ മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം “
നാശത്തിലേയ്ക്ക് ഗമിക്കും മർത്യന്റെ
ചിന്തയെ വിലക്കുവാനാവതെ കവി കരയുന്നു.
തിമിരം കയറിയ കണ്ണിൽ കഴ്ച്ചകൾ
കാവിക്കറയിൽ മറയുന്നു..,
കറുപ്പിനുമുകളിൽ വേശ്യകൾ തന്നുടെ
ചാരിത്ര്യത്തിൻ കഥ നെയ്യുന്നു!
കവിയുടെ ശബ്ദം കാതിൽ
തെല്ലൊരു നൊമ്പരമായ് കിനിയുന്നു.
“ പിഞ്ചുമടിക്കുത്തമ്പതുപേർ
ചേർന്നുഴുതുമറിക്കും കാഴ്ച്ചകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടുമടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം..”
കവിയുടെ കണ്ണൂകൾ ഈറനണിഞ്ഞു,
വാക്കുകളിടറി, കൈകൾ വിറച്ചു.
കണ്ണടവച്ചൊരു കവിയുടെ
കവിളിൽ നീർച്ചാലൊഴുകിയ പാടുകൾ കാണാം
കാവിക്കുള്ളിൽ മറഞ്ഞുകിടക്കും
കരിവേഷത്തിൻ മുറവിളികേൾക്കാം
മൈദാനത്തിൻ അതിരുകൾ താണ്ടി,
തെരുവോരം ചേർന്നു നടന്നു
തെരുവുവിളക്കുകൾ
ഇടവിട്ടകലെ ശോകം തൂങ്ങി ചിരിപ്പതു കാണാം
പിന്നവൾ നാണത്താലിമ പൂട്ടുകയായി
രാവിൻ നിറമതുകാണാൻ
കണ്ണിൽ തിമിരംവന്നുനിറയുകയരുത്!
പ്രാപ്പിടിയന്മാർ അലയും തെരുവിൽ
ചെറുകാമക്കുരുവികൾ വിലസുവതുകാണാം
കാക്കിപ്പടയുടെ നെറിവില്ലായ്മകൾ
കാലത്തിനുമേൽ കാലായി!!
ജോതകദോഷം ചൊല്ലി തന്ത്രികൾ
തന്ത്രം മെനയും കാഴ്ച്ചകൾ കാണാം
എച്ചിൽകുപ്പയിലന്നം തിരയും
ശ്വാനപ്പടയുടെ നിലവിളികേൾക്കാം…?
അതിൽ സ്വന്തം പങ്കിന് കടിപിടികൂട്ടും
രാഷ്ട്രീയത്തിൻ നയങ്ങൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം!!

-2-
(കാലത്തിന്റെ അനിവാര്യതയിലേയ്ക്ക് കവി
നടന്നടുക്കുമ്പോൾ സ്വന്തം സ്വരം മാത്രം അനുഗമിക്കുന്നു)
“ പലിശപ്പട്ടണി പടികയറുമ്പോൾ
പിറകിലെ മാവിൽ കയറുകൾ കാണാം“
ചത്തുപിറക്കും ആത്മാക്കൾക്കൊരു
നെരമ്പോക്കോ ഈ പാഴ്ജന്മം,
തെരുവിലലഞ്ഞു കരഞ്ഞുനടന്നൊരാ
യുവതിതൻ നൊമ്പരമാരും കണ്ടില്ലന്നോ ?
പർദ്ദയ്ക്കുള്ളിലെ ദുഖം കാണാൻ
തൊണ്ണൂറെത്തിയ കിഴവനും കഴിഞ്ഞില്ല!!
കല്ലടകോറിയ അക്ഷരമത്രയും.
കമലത്തിൻ യുക്തിക്കപ്പുറത്തായതെന്തെ?
കാക്കിതൻ ശബ്ദമോ ? ഖദറിന്റെ കട്ടിയോ ?
അതോ ചുവപ്പിന്റെ കാഠിന്യമേറിയ യുകതിയോ ?
മൈദാനത്തിനപ്പുറം ഇത്രയും വേദന കൂട്ടമായ്-
ത്തിരയുന്നതാരെയെന്നോർത്തുഞാൻ!..
ചെമ്മൺ പാതയിൽപ്പാദങ്ങളൂന്നിഞാൻ
ഗ്രാമത്തിന്നാത്മാവിലേക്കായ്ഗമിച്ചു,
മങ്ങിയ കാഴ്ച്ചകളൊക്കെ മറന്നു
കണ്ണടകൾ വേണ്ട
ഇനി കണ്ണടകൾ വേണ്ടാ……
(18-04-20005)

Thursday, July 30, 2009

പൊളിറ്റിക്സ്

എന്നെ നിങ്ങള്‍ക്കു
തിന്നാമെങ്കില്‍
എന്നെ എനിക്കു
തിന്നൂടെ?

വെറുതെ
വെറുതെ
പൊളിറ്റിക്സ്
കാണിക്കല്ലെ ഗഡി.

Monday, July 27, 2009

സുന്ദരഭൂമി



സ്വപ്നങ്ങള്‍ ഉറങ്ങുന്നു ഇവിടെ
ഓര്‍മ്മകള്‍ ഉണരുന്നു ഇവിടെ
മൌനങ്ങള്‍ നിറയുന്നു ഇവിടെ
മനസ്സുകള്‍ തേങ്ങുന്നു ഇവിടെ.....

ഈ ഭൂവിന്നവകാശികള്‍ സ്വപ്നങ്ങള്‍ ഇല്ലാത്തോര്‍
ആരും ഈ ഭൂമിക്കായ് സ്വപ്നം കാണാത്തോര്‍
അതിരുതര്‍ക്കങ്ങളില്ലാതെ, അവകാശവാദങ്ങളില്ലാതെ
കിട്ടുന്നു തുല്യമായിവിടം ചോദിച്ചീടാതെ....

സ്വപ്നങ്ങളേ ഉറക്കുവാന്‍
ഓര്‍മ്മകളേ ഉണര്‍ത്തുവാന്‍
പൂക്കള്‍ക്കു കാവലാകുവാന്‍
കാത്തിരിക്കുന്നൂ നമുക്കായി, ഈ സുന്ദരഭൂമി

നിന്നിലെക്കെത്താനാണ്..

എനിക്കും നിനക്കുമിടയില്‍

മുള്ളു വേലികള്‍ കെട്ടി

മനസ്സുകളെ വേര്‍തിരിച്ചവര്‍..

ആകാശത്തെ പങ്കിട്ടെടുത്തവര്‍

കടലിനെ സ്വന്തമാക്കിയവര്‍..

എന്‍റെയും നിന്‍റെയും തമ്പുരാക്കള്‍ .

മതില്‍ക്കെട്ടിനപ്പുറം

തടവിലാക്കിയ

നിന്‍റെ നിശ്വാസവും

തേങ്ങലുകളുംകാതോര്‍ത്തു,

ഒന്ന് കരയാന്‍ പോലുമാകാതെ

എത്രെ നാള്‍ ഞാനിങ്ങനെ..

ചിറകെട്ടിയ നിന്‍റെ കണ്ണീര്‍.

ഉറവയായ്‌ ഒലിച്ചിറങ്ങി

പുഴയായ്‌ ഒഴുകുന്നത്‌

എന്‍റെ ഹൃദയത്തിലൂടെയാണ്..

ഋതുഭേദങ്ങള്‍ അറിയാതെ..

എന്‍റെയീ തപസ്സു ..

അതിര്‍ വരമ്പുകള്‍ താണ്ടി.

.നിന്നിലെക്കെത്താനാണ്...

തമസ്സില്‍ കൈത്തിരി വെട്ടം

കൊളുത്താനാണ്...

ഗോപി വെട്ടിക്കാട്ട്

Thursday, July 16, 2009

ഡിജിറ്റല്‍ ബോഡി

തീവ്രവാദികള്‍
ഉടലില്‍ നിന്നും
തല വെട്ടിയെടുക്കുമ്പോള്‍
ശങ്കിച്ചിരുന്നോ ദൈവത്തെ;
പാപപരിഹാരാര്‍ത്ഥം
പുഴയില്‍ മുങ്ങിയിരുന്നൊ.

പിന്നെ പിന്നെ
എത്ര പെട്ടെന്നാണ്‌
ഡിജിറ്റല്‍റിവര്‍ വന്നു
പഴയതെല്ലാം ഒഴുക്കിയത്‌.

ക്യാമ്പിലിരുന്ന്‌ തീവ്രനാഥന്‍
പഠിപ്പിക്കുന്നു:
ഉടലിനെ പടമായ് കാണുക
ഡിജിറ്റല്‍ ബോഡിയായ്;
പ്രസ്സ് വണ്‍
തലയെടുക്കുന്നു
പ്രസ്സ് ടു
ബാക്കിയും
ഡിലിറ്റഡ്.

അവര്‍ കൂട്ടം കൂടി
ചിരിക്കുമ്പോള്‍
വായുവിന്‍
കണികക്കാട്ടില്‍
അക്കങ്ങളില്ലാതെ
ആത്മാക്കള്‍.

Tuesday, July 7, 2009

അപമാനിതം

ആണി ഒരു രൂപകമാവാം.
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.

പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.

ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!

കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.

കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.

***

അപമാനിതം

ആണി ഒരു രൂപകമാവാം.
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.

പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.

ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!

കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.

കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.

***

Tuesday, June 30, 2009

പാലം


നിന്ന നില്പ്പില്‍
മനുഷ്യര്‍ ഉറഞ്ഞു തീരുന്ന
ഒരു വരം ഉണ്ടെങ്കില്‍
അഭയാര്‍ത്ഥികള്‍
നദി കടക്കുമ്പോള്‍
ആള്‍പ്പാലങ്ങളൊക്കെയും
അനങ്ങാപ്പാലങ്ങ-
ളായേനെ.

Thursday, June 25, 2009

പെരുമഴയിലൂടെ ...

തോളോടു തോളുരുമ്മി
കൈകോര്‍ത്തു നമുക്കിറങ്ങാം
ഈ പെരുമഴയിലേയ്ക്ക്‌ സഖേ ...
മഴത്തുള്ളികള്‍ നമുക്കായ്‌
പാടുന്നൂ ഗസലുകള്‍ … നീ കേള്‍പ്പതില്ലേ സഖേ …

ഇലച്ചാര്‍ത്തുകള്‍ എന്തിനായ്
പാഴ്പണികള്‍ ചെയ്‌വൂ ...
തടയുവാന്‍ നോക്കുവതെന്തിനേ
അവയീ മഴ തന്‍ പ്രണയ ഗീതങ്ങള്‍ ...

നിന്‍ സാമീപ്യമോ,
മഴയോ,
ആരു നല്‍കുവതീ കുളിരിന്‍
മോഹന സുന്ദരാനുഭവമെന്‍ സഖേ...

പെയ്തിറങ്ങട്ടെ സാന്ത്വനമായ്‌
ഒഴിയട്ടെ മനസ്സിന്‍ ഭാരങ്ങള്‍
ഒഴുകട്ടെ മാലിന്യങ്ങള്‍ പേറുന്ന
ഓര്‍മ്മകള്‍ തന്‍ നൊമ്പരങ്ങള്‍ …

ഇല്ലൊരു ചിന്തയും നീയല്ലാതെ
ഇല്ലൊരു സ്വപ്നവും നീയില്ലാതെ
ഈ കുളിരില്‍ ഉറയുന്ന
ഇന്നലെയുടെ നിനവുകളാല്‍
മുറുകെ പിടിക്കട്ടെ നിന്‍ ചുമലില്‍
തളരാതെ താങ്ങാം എന്നുമീ കരങ്ങള്‍ ...
ചേര്‍ന്നു നടക്കൂ സഖേ
എന്നാത്മാവിനോട് ഒട്ടി നില്‍ക്കൂ നീ...

കൈകോര്‍ത്തു പോകാം നമ്മുടെ ലോകത്ത്
പോകാം നമുക്കാ സ്വപ്നതീരത്ത്‌
അലിഞ്ഞു ചേരാം ഈ പെരുമഴയില്‍
ഒടുവില്‍ ഇലത്തുമ്പിലൊരു തുള്ളിയായ്‌ മാറാം …